നെടുങ്കണ്ടം ഉരുട്ടിക്കൊല കേസിൽ എ.എസ്.ഐ ഉൾപ്പടെ മൂന്ന് പേർകൂടി അറസ്റ്റിൽ. എ.എസ്.ഐ റോയ് പി വര്‍ഗീസ്, സി.പി.ഒ ജിതിൻ കെ ജോർജ്, ഹോം ഗാർഡ് കെ.എം ജെയിംസ് എന്നിവരാണ് അറസ്റ്റിലായത്. രാജ്‌കുമാറിനെ മർദ്ദിക്കാൻ ഒപ്പമുണ്ടായിരുന്നവരാണ് അറസ്റ്റിലായത്.
ഇതോടെ അറസ്റ്റിലായ പൊലീസുകാരുടെ എണ്ണം ഏഴായി.
ജൂൺ 21 നാണ് പൊലീസ് കസ്റ്റഡിയിലെടുത്ത കുമാർ റിമാൻഡിലിരിക്കെ മരിച്ചത്. കസ്റ്റഡിയിലിരിക്കെ അതിക്രൂരമായ മർദനത്തിനാണ് കുമാർ ഇരയായതെന്ന് ആദ്യഘട്ട അന്വേഷണത്തിനു ശേഷം ക്രൈംബ്രാഞ്ച് എസ്.പി. സാബു ഡിജിപിക്കു കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കസ്റ്റഡിയിൽ എടുക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങളുടെ ശക്തമായ ലംഘനമാണ് നടന്നതെന്നും കഠിനമർദനമാണ് രാജ്കുമാറിന്‍റെ മരണത്തിലേക്കു നയിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു.