‘സുനാമി’യില്‍ കടപുഴകി കരിമ്പ് കൃഷി

കരിമ്പ് കർഷകരെ പ്രതിസന്ധിയിലാക്കി വീണ്ടും സുനാമി ബാധ. ഇടുക്കി മറയൂരിലെ കരിമ്പ് കർഷകർക്കാണ് സുനാമി എന്ന പേരിൽ അറിയപ്പെടുന്ന വെള്ളീച്ച വീണ്ടും എത്തി കർഷകരെ ദുരിതത്തിലാക്കിയിരിക്കുന്നത്.

കാന്തല്ലൂർ പഞ്ചായത്ത് മിഷ്യൻവയൽ, ആനക്കാൽപെട്ടി, ചെറുവാട് തുടങ്ങിയ മേഖലകളിലാണ് സുനാമി എന്ന് പ്രദേശവാസികൾക്കിടയിൽ അറിയപ്പെടുന്ന വെള്ളീച്ചബാധ വ്യാപകമായി കരിമ്പിൻ തോട്ടങ്ങളിൽ പടർന്നിരിക്കുന്നത്. കരിമ്പിൻ തണ്ടുകളിലും ഓലകളിലും വെളുത്ത നിറത്തിലുള്ള പൊടിയുടെ രൂപത്തിൽ പറ്റിപിടിച്ച് നീരൂറ്റി കുടിച്ച് വളർന്ന് കരിമ്പിനെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരു കരിമ്പിൻ ചെടിയിൽ ആയിരകണക്കിന് വെള്ളീച്ചകളാണ് കാണപ്പെടുന്നത്. ഒരു ഭാഗത്ത് കണ്ട് ദിവസങ്ങൾക്കുള്ളിൽ തോട്ടം മുഴുവൻ വ്യാപിക്കുന്നത് നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥയാണ് കർഷകരെ കുഴപ്പിക്കുന്നത് .

2006 കാലഘട്ടത്തിലാണ് മറയൂർ മേഖലയിൽ ആദ്യമായി വെള്ളീച്ച കാണപ്പെടുന്നത്. അന്ന് ഏക്കർ കണക്കിന് കരിമ്പ് കൃഷി ഇതുമൂലം നശിച്ചിരുന്നു. നിരവധി കർഷകർ തൻമൂലം കടക്കെണിയിലായിരുന്നു. കാറ്റിലൂടെ അതിവേഗം പരക്കപ്പെടുന്ന വെള്ളീച്ച രോഗം ബാധിച്ച കരിമ്പുകളിൽ നിന്ന് 60 ശതമാനത്തോളം ഉത്പാദനം കുറവാണ് ലഭിക്കുന്നത്. വ്യൂളി എഫീഡ് എന്നാണ് രോഗത്തിന് വിദഗ്തർ പറയുന്നത്.

2006 ൽ രോഗബാധയുണ്ടായ സമയത്ത് കോയമ്പത്തൂർ ഷുഗർകെയ്ൻ ബ്രീഡിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ശാസ്ത്രജ്ഞരെത്തി രോഗം നിയന്ത്രണ വിധേയമാക്കിയിരുന്നെങ്കിലും നിലവിൽ രോഗം വീണ്ടും പ്രദേശത്ത് വ്യാപകമായിരിക്കുകയാണ്. നിലവിൽ രോഗബാധക്കെതിരെ കീടനാശിനിപ്രയോഗം നടത്തിയാലും പ്രതിരോധിക്കാൻ കഴിയുന്നില്ല എന്നാണ് പ്രദേശത്തെ കർഷകർ പറയുന്നത്.

sugarcane
Comments (0)
Add Comment