പാവപ്പെട്ടവനെ പിഴിയുന്ന ബാങ്കുകൾ : മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പിഴയിനത്തിൽ കിട്ടിയത് 4989.55 കോടി രൂപ

ജനങ്ങളെ പിഴിയുകയാണ് ബാങ്കുകൾ. രാജ്യത്ത് അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന്റെ പേരിൽ വിവിധ ബാങ്കുകൾ ഇടപാടുകാരിൽ നിന്ന് 2017ഴ് 18ൽ നേടിയത് 4989.55 കോടി രൂപയാണ്.

രാജ്യത്തെ 21 പൊതുമേഖലാ ബാങ്കുകൾ മാത്രം ഇടപാടുകാരിൽനിന്ന് ഈടാക്കിയത് 3550.99 കോടി രൂപയാണ്. ഏറ്റവും കൂടുതൽ പിഴ ചുമത്തിയിരിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് കൂടിയായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് – 2433.87 കോടി രൂപ. പിന്നിട്ട നാലു വർഷങ്ങളിലായി രാജ്യത്തെ 24 പൊതുമേഖലാസ്വകാര്യ ബാങ്കുകൾ ഈയിനത്തിൽ നേടിയ തുക 11,500 കോടി രൂപ. ഇതിൽ പഞ്ചാബ് നാഷണൽ ബാങ്കാണ് രണ്ടാം സ്ഥാനത്ത് – 210.76 കോടി രൂപ. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 173.92 കോടിയും കാനറാ ബാങ്ക് 118.11 കോടി രൂപയും ഈടാക്കി. രാജ്യത്തെ പ്രധാനപ്പെട്ട മൂന്നു സ്വകാര്യ ബാങ്കുകൾ ഈടാക്കിയിരിക്കുന്നത് 1438.56 കോടി രൂപയാണ്. എ. സമ്പത്ത് എംപിക്കു ലോക്സഭയിൽ നൽകിയ മറുപടിയിൽ കേന്ദ്ര ധനമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം സ്വകാര്യ ബാങ്കുകളിൽ എച്ച്ഡിഎഫ്സി ബാങ്കാണു മുന്നിൽ. കഴിഞ്ഞ വർഷം 590.84 കോടി രൂപയാണ് മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന്റെ പേരിൽ ഇവർ ഈടാക്കിയത്. ആക്സിസ് ബാങ്ക് 530.12 കോടിയും ഐസിഐസിഐ ബാങ്ക് 317.6 കോടിയും പിഴ ചുമത്തി. അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം 2017 മാർച്ച് മുതൽ മിനിമം ബാലൻസ് നിർബന്ധമാക്കിയ എസ്ബിഐ ബേസിക് സേവിങ്സ് അക്കൗണ്ടുകളെയും ജൻധൻ അക്കൗണ്ടുകളേയും മാത്രം ഇതിൽ നിന്ന് ഒഴിവാക്കിയിരുന്നു. 42 കോടിയിലേറെ അക്കൗണ്ടുകളാണ് എസ്ബിഐക്കുള്ളത്. കടുത്ത പ്രതിഷേധത്തെ തുടർന്ന് ഇക്കഴിഞ്ഞ മാർച്ചിൽ മിനിമം ബാലൻസ് പിഴത്തുക 75 ശതമാനത്തോളം എസ്ബിഐ കുറച്ചിരുന്നു. മെട്രോ നഗരങ്ങളിലും മറ്റു നഗരങ്ങളിലുള്ള ഇടപാടുകാർക്കു പ്രതിമാസം ഈടാക്കിയിരുന്ന പിഴത്തുക 50 രൂപയിൽനിന്നു 15 രൂപയായാണ് കുറച്ചത്. അർധനഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ളവർക്ക് പിഴ 40 രൂപയിൽനിന്ന് യഥാക്രമം 12 രൂപയും പത്തു രൂപയുമായി കുറച്ചിരുന്നു. പിഴത്തുകയിൽ ജിഎസ്ടി കൂടി ഇടപാടുകാർ നൽകുന്നുണ്ട്.

HDFC BankAxis BankICICI Bankpunjab national bankLoksabhaBankfineState Bank of IndiaCentral Bank of IndiaCanara BankA Sampath MP
Comments (0)
Add Comment