ശ്രീനഗര്‍ – ലേ ദേശീയപാതയില്‍ വന്‍ ഹിമപാതം; ഏഴ് മരണം; നിരവധി വാഹനങ്ങള്‍ കുടുങ്ങി

Jaihind News Bureau
Friday, March 27, 2026

ശ്രീനഗര്‍: ലഡാക്കിന് സമീപം സോജിലാ പാസിലുണ്ടായ അതിശക്തമായ ഹിമപാതത്തില്‍ ഏഴ് പേര്‍ മരിച്ചു. നിരവധി വാഹനങ്ങള്‍ മഞ്ഞിനടിയില്‍പ്പെട്ടതായും ഒട്ടേറെ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ശ്രീനഗറില്‍ നിന്നും കാര്‍ഗിലിലേക്ക് പോവുകയായിരുന്ന വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.

സോജിലാ പാസിലെ സീറോ പോയിന്റിന് സമീപമാണ് ഹിമപാതമുണ്ടായത്. സംഭവമറിഞ്ഞ ഉടന്‍ തന്നെ ഗണ്ഡര്‍ബാല്‍ പൊലീസും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍ പ്രദേശത്തെ കനത്ത മഞ്ഞും മോശം കാലാവസ്ഥയും രക്ഷാദൗത്യത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഹിമപാതത്തെത്തുടര്‍ന്ന് ശ്രീനഗര്‍ – ലേ ദേശീയപാതയില്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്കും സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസിനും കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേന അറിയിച്ചു. സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തിയതായും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മഞ്ഞിനടിയില്‍ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.