സെക്രട്ടേറിയറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ വന്‍ പ്രതിഷേധം; ജലപീരങ്കി

Jaihind News Bureau
Tuesday, August 25, 2020

സെക്രട്ടേറിയറ്റിലെ തീപിടിത്തം എന്‍ഐഎ ആവശ്യപ്പെട്ട രേഖകള്‍ നല്‍കാതിരിക്കാന്‍ മനപൂര്‍വ്വം സൃഷ്ടിച്ചതാണ് എന്ന് ആരോപണം. തലസ്ഥാന നഗരിയില്‍ പ്രതിഷേധം ആളിക്കത്തി. സെക്രട്ടേറിയറ്റിലെ തീപിടിത്തമുണ്ടായ ബ്ലോക്കിലേക്ക് ജനപ്രതിനിധികള്‍ക്ക് പ്രവേശനം നിഷേധിച്ചതില്‍ പ്രതിഷേധിച്ചും തീപിടിത്തത്തില്‍ അന്വേഷണം ആവശ്യപ്പെട്ടും സെക്രട്ടേറിയറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. തിരുവനന്തപുരം എംജി റോഡ് ഉപരോധിച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന്റെ പരിസരത്തേക്ക് പ്രതിഷേധവുമായെത്തി. പൊലീസ് ബാരിക്കേഡ് വച്ച് പ്രവര്‍ത്തകരെ തടഞ്ഞു. ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

സെക്രട്ടേറിയറ്റില്‍ തീപിടുത്തമുണ്ടായി എന്ന വാര്‍ത്ത പുറത്ത് വന്നയുടനെ വി എസ് ശിവകുമാര്‍ എംഎല്‍എയും തിരുവനന്തപുരം ഡിസിസി അദ്ധ്യക്ഷന്‍ നെയ്യാറ്റിന്‍കര സനല്‍കുമാര്‍ ഉള്‍പ്പടെയുള്ളവരും സംഭവസ്ഥലത്ത് എത്തി. എന്നാല്‍ ഡിസിപി നേരിട്ടെത്തി, എംഎല്‍എയെ സെക്രട്ടേറിയറ്റിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല എന്ന് വ്യക്തമാക്കുകയായിരുന്നു. ഇതോടെ ജനപ്രതിനിധി എന്ന നിലയ്ക്ക് തങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കാനാവില്ല അകത്ത് കടക്കാന്‍ അനുവദിക്കണം എന്ന അദ്ദേഹം ചീഫ് സെക്രട്ടറിയെ ഫോണില്‍ വിളിച്ച് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് വി എസ് ശിവകുമാര്‍ എംഎല്‍എ സെക്രട്ടേറിയറ്റിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.