
പിണങ്ങിപ്പോയ ഭാര്യ തിരികെ വരണമെന്നാവശ്യപ്പെട്ട് ട്രാൻസ്ഫോർമറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. പത്തനംതിട്ട ഊന്നുകല്ലിൽ ഇന്നലെ രാത്രിയാണ് വാര്യാപുരം സ്വദേശി ആരോമൽ പരിഭ്രാന്തി പരത്തിയത്. ഏഴ് മാസം ഗർഭിണിയായ കാമുകിയെ വീട്ടിൽ കൊണ്ടുവന്നതിനെ തുടർന്ന് ഭാര്യ പിണങ്ങിപ്പോയതാണ് യുവാവിനെ ഈ കടുംകൈയ്ക്ക് പ്രേരിപ്പിച്ചത്. ഒടുവിൽ പോലീസും അഗ്നിശമനസേനയും നടത്തിയ മണിക്കൂറുകൾ നീണ്ട അനുനയ നീക്കത്തിനൊടുവിലാണ് യുവാവ് താഴെയിറങ്ങിയത്.
പത്തനംതിട്ട ഊന്നുകല്ലിൽ ഭാര്യയുടെ വീടിന് മുന്നിലെ 11 കെവി ലൈൻ കടന്നുപോകുന്ന ട്രാൻസ്ഫോർമറിന് മുകളിലാണ് ഇരുപത്തിമൂന്നുകാരനായ ആരോമൽ കയറിനിന്നത്. രാത്രി പത്ത് മണിയോടെ തുടങ്ങിയ ആത്മഹത്യാ നാടകം പുലർച്ചെ വരെ നീണ്ടുനിന്നു.വിവാഹിതനായ ആരോമൽ, ഏഴ് മാസം ഗർഭിണിയായ തന്റെ കാമുകിയെ സ്വന്തം വീട്ടിൽ കൊണ്ടുവന്ന് താമസിപ്പിച്ചു. ഇതിൽ പ്രതിഷേധിച്ച് ഭാര്യ സ്വന്തം വീട്ടിലേക്ക് പിണങ്ങിപ്പോയി. ഭാര്യയെ തിരികെ കൊണ്ടുപോകാൻ എത്തിയെങ്കിലും മടങ്ങിപ്പോകില്ലെന്ന നിലപാടിൽ യുവതി ഉറച്ചുനിന്നു. ഇതോടെയാണ് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കി ട്രാൻസ്ഫോർമറിന് മുകളിൽ കയറിയത്.
നാട്ടുകാർ ഉടൻ വിവരമറിയിച്ചതിനെ തുടർന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ വലിയൊരു അപകടം ഒഴിവായി. സ്ഥലത്തെത്തിയ പോലീസും ഫയർഫോഴ്സും യുവാവിനെ താഴെയിറക്കാൻ ഏറെ പണിപ്പെട്ടു. എന്നാൽ ഭാര്യ കൂടെ വന്നാലേ താഴെയിറങ്ങൂ എന്ന വാശിയിലായിരുന്നു ആരോമൽ. ഒടുവിൽ പുലർച്ചയോടെ നടത്തിയ ശക്തമായ അനുനയ നീക്കങ്ങൾക്കൊടുവിലാണ് യുവാവ് താഴെയിറങ്ങാൻ തയ്യാറായത്.അതേസമയം അപകടകരമായ രീതിയിൽ പൊതുമുതലിൽ കയറി പരിഭ്രാന്തി പരത്തിയതിനും ആത്മഹത്യാ ശ്രമത്തിനും യുവാവിനെതിരെ പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. വലിയൊരു ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായതെന്ന് നാട്ടുകാരും പോലീസും പറയുന്നു.