ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം: ഇന്ത്യന്‍ രൂപ 90.15 ആയി

Jaihind News Bureau
Thursday, December 11, 2025

 

അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ഇന്ന് വീണ്ടും മൂല്യം നഷ്ടപ്പെടുത്തി. 10 പൈസ ഇടിവോടെ രൂപ 90.15 എന്ന നിരക്കിലായി. ഇന്നലെ വ്യാപാരം 90.05-ലാണ് അവസാനിച്ചത്. ഈ ആഴ്ച നടക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വ് യോഗത്തില്‍ ചെയര്‍മാന്‍ ജെറോം പവല്‍ സ്വീകരിക്കുന്ന നിലപാടിനെയാണ് വിപണി ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നത്.

ഫെഡറല്‍ റിസര്‍വിന്റെ ഓരോ തീരുമാനവും ലോക കറന്‍സി വിപണിയെ സ്വാധീനിക്കാറുണ്ട്. പലിശനിരക്ക് കുറയാമെന്ന പ്രതീക്ഷ, ആര്‍ബിഐയുടെ സജീവ ലിക്വിഡിറ്റി നിയന്ത്രണം, കൂടാതെ ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനുള്ള പ്രതീക്ഷ എന്നിവ രൂപയ്ക്ക് അനുകൂലമാകാമെന്ന് വിദഗ്ദര്‍ പറയുന്നു. എന്നാല്‍ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം, ഇന്തോനേഷ്യന്‍ റുപ്പിയയും ഫിലിപ്പൈന്‍ പെസോയും കഴിഞ്ഞ് ഏഷ്യയില്‍ ഏറ്റവും മോശം പ്രകടനം തുടരുന്ന കറന്‍സിയാണ് ഇപ്പോഴും ഇന്ത്യന്‍ രൂപ.

യുഎസ്-ഇന്ത്യ വ്യാപാര ചര്‍ച്ചകളെക്കുറിച്ചുള്ള അനിശ്ചിതത്വം ഡോളറിന് ശക്തിയേകുകയും അതോടെ വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുകയും ചെയ്തിട്ടുണ്ട്. ഇത് രൂപയുടെ മൂല്യത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. ഡിസംബര്‍ 10-ന് ഇരുരാജ്യങ്ങളുടെയും വ്യാപാര കരാറിന്റെ ആദ്യഘട്ട ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കുകയാണ്.

ഇതിനിടെ ആഭ്യന്തര ഓഹരി വിപണിയും ദുര്‍ബലമായിരുന്നു. സെന്‍സെക്‌സ് 381.91 പോയിന്റ് ഇടിഞ്ഞ് 84,720.78-ലും നിഫ്റ്റി 139.55 പോയിന്റ് താഴ്ന്ന് 25,821.00-ലുമാണ് വ്യാപാരം. തിങ്കളാഴ്ച വിദേശ സ്ഥാപന നിക്ഷേപകര്‍ 655.59 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചതായും റിപ്പോര്‍ട്ടുണ്ട്.