നിരാഹാരമിരിക്കുന്ന ആശാവര്‍ക്കേഴ്‌സിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രതിപക്ഷ എംഎല്‍ എമാര്‍ നിയമസഭ ബഹിഷ്‌ക്കരിച്ച് സമര പന്തലില്‍ എത്തി .സെക്രട്ടറിയേറ്റിനു മൂന്നിലെ അംഗന്‍വാടി ജീവനക്കാരുടെ രാപകല്‍ സമരം അടിയന്തര പ്രമേയത്തിലൂടെ സഭയില്‍ ഉയര്‍ത്തി തലസ്ഥാനത്ത് തുടരുന്ന സ്ത്രീ സമരങ്ങളോട് സര്‍ക്കാര്‍ കാട്ടുന്ന നിഷേധാത്മകമായ നിലപാടിനെ പ്രതിപക്ഷം തുറന്ന് വിമര്‍ശിച്ചു.കേരളം ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ് അല്ല മുതലാളിത്ത സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി.
ലോക സന്തോഷ ദിനത്തില്‍ അംഗന്‍വാടി ജീവനക്കാരെയും ആശാവര്‍ക്കര്‍മാരെയും ക്രൂശിക്കുന്ന സര്‍ക്കാര്‍ നിലപാടിനെ തുറന്ന് വിമര്‍ശിച്ചുകൊണ്ടാണ് നജീബ് കാന്തപുരം എം.എല്‍.എ അംഗന്‍വാടി ജീവനക്കാരുടെ പരിദേവനങ്ങള്‍ സഭയില്‍ അവതരിപ്പിച്ചത്. സിപിഎം ഇന്ന് സമരങ്ങളുടെ അന്തകരായി മാറുകയാണെന്നും താഴെത്തട്ടില്‍ പണിയെടുക്കുന്ന ആരെയും ഇന്ന് സിപിഎമ്മിന് വേണ്ടെന്നും നജീബ് കാന്തപുരം കുറ്റപ്പെടുത്തി.
അംഗന്‍വാടി ജീവനക്കാരുടേത് സമാനതകളില്ലാത്ത പ്രതിസന്ധിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.സംസ്ഥാനത്തെ മിനിമം വേജിന്റെ പകുതിപോലും അമിത ജോലിഭാരം ഉള്ള അംഗന്‍വാടി ജീവനക്കാര്‍ക്ക് ലഭിക്കുന്നില്ലെന്നദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്രയും ഗതികേട് മറ്റൊരു തൊഴില്‍ മേഖലയിലും ഇല്ലെന്നും സമരം അവസാനിപ്പിക്കുവാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
പതിവുപോലെ കേന്ദ്രത്തെ പഴിചാരി തലയൂരുവാനുള്ള ശ്രമമാണ് സഭയില്‍ മറുപടി പറഞ്ഞ മന്ത്രി പി രാജീവ് സ്വീകരിച്ചത്.അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണം എന്നതുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അംഗന്‍വാടി ജീവനക്കാര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ തുടരുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നു.