മുഖ്യമന്ത്രി ശശീന്ദ്രനെ പുറത്താക്കാത്തത് കേരളത്തിലെ സ്ത്രീകളോടുള്ള വെല്ലുവിളി ; അധികാരികള്‍ പ്രതികളെ സംരക്ഷിക്കുന്നതാണ് പീഡനങ്ങള്‍ വർദ്ധിക്കാന്‍ കാരണം : വിമന്‍സ് ജസ്റ്റിസ്

Friday, July 23, 2021

മന്ത്രി എ.കെ ശശീന്ദ്രനെ ന്യായീകരിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ സ്ത്രീകളോടുള്ള വെല്ലുവിളിയാണെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡണ്ട് ജബീന ഇർഷാദ് കുറ്റപ്പെടുത്തി.  എൻസിപി നേതാവിനെതിരെയുള്ള സ്ത്രീ പീഡനക്കേസാണ് മന്ത്രി എ.കെ.ശശീന്ദ്രൻ ഒതുക്കിത്തീർക്കാൻ ശ്രമിച്ചത്. മുഖ്യമന്ത്രി സ്ത്രീ സുരക്ഷക്ക് പ്രാധാന്യം കൽപിക്കുന്നുണ്ടെങ്കിൽ ശശീന്ദ്രനെ കൊണ്ട് രാജിവെപ്പിക്കുകയോ മന്ത്രിസഭയിൽ നിന്ന് പുറത്താക്കുകയോ ചെയ്യണം, സംരക്ഷിക്കുകയല്ല വേണ്ടത്.

സ്ത്രീ സുരക്ഷയെ കുറിച്ച പ്രഖ്യാപനങ്ങളല്ല കൃത്യമായ നടപടികളാണ് കേരളത്തിലെ സ്ത്രീകൾക്കാവശ്യം. മന്ത്രിമാരും പോലീസുദ്യോഗസ്ഥരുമൊക്കെ കേസ് ഒതുക്കിത്തീർക്കാനും പ്രതികളെ സംരക്ഷിക്കാനും ശ്രമിക്കുന്നത് സ്ത്രീ പീഡനങ്ങൾ വർദ്ധിച്ചു വരാനൊരു കാരണമാണ്. കേസുകൾ അട്ടിമറിക്കാൻ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകുന്ന സർക്കാർ നിലപാടും വ്യാപകമായി വിമർശിക്കപ്പെട്ടതാണ്. സ്ത്രീ സുരക്ഷ കാറ്റിൽ പറത്തുന്ന സർക്കാർ നിലപാടിനെതിരെ ജനകീയ പ്രതിഷേധത്തിന് വിമൻ ജസ്റ്റിസ് നേതൃത്വം നൽകുമെന്നും അവർ പറഞ്ഞു