Kolkata law college| കൊല്‍ക്കത്ത ലോ കോളേജില്‍ യുവതിക്ക് കൂട്ടബലാത്സംഗം; തൃണമൂല്‍ വിദ്യാര്‍ത്ഥി നേതാവടക്കം മൂന്നുപേര്‍ അറസ്റ്റില്‍

Jaihind News Bureau
Friday, June 27, 2025

കൊല്‍ക്കത്ത: നഗരത്തിലെ പ്രമുഖ നിയമ കലാലയത്തില്‍ 24-കാരിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്‌ത പരാതിയില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി നേതാവടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആറുമാസം മുന്‍പ് ഒരു മെഡിക്കല്‍ കോളേജില്‍ നടന്ന സമാനമായ സംഭവം രാജ്യവ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. അതിനുശേഷം കൊല്‍ക്കത്തയെ ഞെട്ടിച്ച ഈ സംഭവത്തില്‍ ദേശീയ തലത്തില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

സൗത്ത് കല്‍ക്കട്ട ലോ കോളേജ് ക്യാമ്പസിനുള്ളില്‍ വെച്ച് ബുധനാഴ്ച രാത്രി 7.30-നും 10.50-നും ഇടയിലാണ് സംഭവം നടന്നതെന്നാണ് പരാതി. യുവതിയുടെ പരാതിയിന്മേല്‍ നടത്തിയ അന്വേഷണത്തില്‍ വ്യാഴാഴ്ച രാത്രിയോടെയാണ് മൂന്നുപേരും അറസ്റ്റിലായത്. അറസ്റ്റിലായവരെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കുകയും അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തു.

പരീക്ഷാ സംബന്ധമായ ഫോമുകള്‍ പൂരിപ്പിക്കാനായാണ് യുവതി ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കോളേജിലെത്തിയത്. പരാതി പ്രകാരം, യുവതി ആദ്യം കോളേജ് യൂണിയന്‍ റൂമിലായിരുന്നു ഇരുന്നത്. പിന്നീട്, പ്രധാന പ്രതി കോളേജിന്റെ പ്രധാന ഗേറ്റ് പൂട്ടാന്‍ നിര്‍ദ്ദേശിക്കുകയും ക്യാമ്പസിലെ സെക്യൂരിറ്റി ഗാര്‍ഡിന്റെ മുറിയില്‍ വെച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് യുവതി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

കോളേജിലെ മുന്‍ വിദ്യാര്‍ത്ഥിയും തൃണമൂല്‍ കോണ്‍ഗ്രസ് ഛാത്ര പരിഷത്തിന്റെ സൗത്ത് കൊല്‍ക്കത്ത ജില്ലാ ജനറല്‍ സെക്രട്ടറിയുമായ മനോജിത് മിശ്ര (31) യാണ് കേസിലെ മുഖ്യപ്രതി. ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയായ സെയ്ബ് അഹമ്മദ് (19), മറ്റൊരു വിദ്യാര്‍ത്ഥിയായ പ്രമിത് മുഖര്‍ജി (20) എന്നിവരാണ് പിടിയിലായത്.
മിശ്രയെയും അഹമ്മദിനെയും തെക്കന്‍ കൊല്‍ക്കത്തയിലെ കസ്ബയിലുള്ള ഒരു സിഗ്‌നല്‍ ക്രോസിംഗില്‍ നിന്നാണ് വ്യാഴാഴ്ച വൈകുന്നേരം പിടികൂടിയത്. പുലര്‍ച്ചെ 12.30-ഓടെ പ്രമിത് മുഖര്‍ജിയെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു. ഇവരുടെയെല്ലാം മൊബൈല്‍ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

യുവതിയുടെ പ്രാഥമിക വൈദ്യപരിശോധന പൂര്‍ത്തിയാക്കി. നിരവധി സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഫോറന്‍സിക് പരിശോധനാ ഫലം വരുന്നതുവരെ കുറ്റകൃത്യം നടന്ന സ്ഥലം പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്. കൊല്‍ക്കത്ത മേയര്‍ ഫിര്‍ഹാദ് ഹക്കിം ഇതൊരു അതീവ ഗൗരവമുള്ള വിഷയമാണെന്നും പോലീസില്‍ നിന്ന് വിവരങ്ങള്‍ തേടിയ ശേഷം പ്രതികരിക്കുമെന്നും അറിയിച്ചു.