കണ്ണൂരില്‍ കായലോട് സദാചാര ഗുണ്ടായിസം നേരിട്ട യുവതി ജീവനൊടുക്കിയ സംഭവംത്തില്‍ യുവതിയുടെ ആണ്‍ സുഹൃത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. കേസില്‍ ആണ്‍ സുഹൃത്തിന്റെ മൊഴി നിര്‍ണായകമാണ്. പിണറായി പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ ഹാജരായത്.
മരിച്ച റസീനയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. സുഹൃത്തിനെ കുറ്റപ്പെടുത്തുന്നതൊന്നും ആത്മഹത്യാക്കുറിപ്പിലില്ല. റസീനയും സുഹൃത്തായ റഹീസും സംസാരിച്ച് നില്‍ക്കുമ്പോള്‍ മൂന്നു ബൈക്കിലെത്തിയ സംഘം ഭീഷണിപ്പെടുത്തിയെന്നും ഇരുവരും തമ്മിലുള്ള സൗഹൃദത്തെ സംബന്ധിച്ച് മോശമായി സംസാരിച്ചുവെന്നും ജീവിക്കാന്‍ അനുവദിക്കാത്ത സാഹചര്യം ഉള്ളതുകൊണ്ടാണ് ആത്മഹത്യയെന്ന് ആത്മഹത്യക്കുറിപ്പില്‍ പറയുന്നുണ്ടെന്ന് ഡിസിപി നിഥിന്‍രാജ് മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. തലശ്ശേരി എസിപിയുടെ നേതൃത്വത്തിലുളള സംഘത്തിനാണ് അന്വേഷണ ചുമതല. എന്നാല്‍ പണവും സ്വര്‍ണവും തട്ടിയെടുത്ത് ആണ്‍ സുഹൃത്താണ് പെണ്‍കുട്ടിയെ മരണത്തിലേക്ക് തള്ളിവിട്ടത് എന്നാണ് കുടുംബത്തിന്റെ ആരോപണം. അറസ്റ്റിലായവര്‍ നിരപരാധികളെന്നും കുടുംബം പറയുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് റോഡരികില്‍ സംസാരിച്ച് നില്‍ക്കുകയായിരുന്ന റസീനക്കും, സുഹൃത്തിനും നേരെ സദാചാര ആക്രമണം ഉണ്ടായത്. എസ്ഡിപിഐ സ്വാധീന മേഖലയായത് കൊണ്ട് തന്നെ അവരിലേക്ക് ആരോപണം നീളുകയായിരുന്നു. യുവാവിനെ മര്‍ദ്ദിക്കുകയും എസ്ഡിപിഐ ഓഫിസിലേക്ക് കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നു എന്ന ആരോപണം ആദ്യഘട്ടത്തില്‍ തന്നെ ഉയര്‍ന്നു. ഇതില്‍ മനംനൊന്ത് പെണ്‍കുട്ടി ജീവനൊടുക്കുകയായിരുന്നു എന്നതാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.