കെവിൻ വധക്കേസിൽ സാക്ഷിക്ക് പ്രതികളുടെ മർദ്ദനം

Jaihind Webdesk
Monday, May 20, 2019

കെവിൻ വധക്കേസിലെ സാക്ഷിക്ക് പ്രതികളുടെ മർദ്ദനം. കോടതിയിൽ സാക്ഷി പറയരുതെന്നാവശ്യപ്പെട്ട് 37-ാം സാക്ഷി രാജേഷിനെയാണ് ആറാം പ്രതി മനു, 13-ആം പ്രതി ഷിനു എന്നിവർ ചേർന്ന് മർദ്ദിച്ചത്. സംഭവത്തിൽ പുനലൂർ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. കെവിനെയും അനീഷിനെയും തട്ടിക്കൊണ്ട് പോയ കാര്യം 11 പ്രതി തന്നോട് പറഞ്ഞിരുന്നുവെന്നും രാജേഷ് കോടതിയിൽ മൊഴി നൽകി.

കെവിൻ വധക്കേസിലെ പ്രതികളായ ഫസൽ,ഷിനു, ഷെഫിൻ എന്നിവരുടെ സുഹൃത്താണ് കേസിലെ 37-ാം സാക്ഷിയായ രാജേഷ്. കേസിൽ ഒളിവിൽ കഴിയുന്നതിനിടെ 11-ആം പ്രതിയായ ഫസിൽ രാജേഷിനെ കാണാനെത്തി. വീടാക്രമിച്ച് കെവിനെയും അനീഷിനെയും തട്ടികൊണ്ടു പോയ കാര്യം പറഞ്ഞിരുന്നു. ഇതേക്കുറിച്ച് പൊലീസിന് രാജേഷ് നൽകിയ സാക്ഷി മൊഴി പ്രതികൾക്കനുകൂലമായി മാറ്റി പറയണമെന്നാവശ്യപ്പെട്ടായിരുന്നു മർദ്ദനം.

ജാമ്യത്തിലുള്ള ആറാം പ്രതി മനു മുരളീധരൻ, 13-ആം പ്രതി ഷിനു നാസർ എന്നിവർ പുനലൂർ മാർക്കറ്റിന് സമീപത്ത് വച്ചാണ് മർദ്ദിച്ചതെന്ന് രാജേഷ് കോടതിയിൽ പറഞ്ഞു. പ്രതികളായ വിഷ്ണു, ഷാനു, നിഷാദ്, ടിറ്റു, റെമീസ്, ഷിനു ,ഷെഫിൻ, ഫസിൽ എന്നിവരെ രാജേഷ് തിരിച്ചറിയുകയും ചെയ്തു. രാജേഷ് സാക്ഷി പറയാൻ കോട്ടയത്തേക്ക് വരുന്നതിനിടെയുണ്ടായ സംഭവത്തിൽ പുനലൂർ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയിൽ അപേക്ഷ നൽകി.

കെവിന് ജാതി സർട്ടിഫിക്കറ്റ് നൽകിയ തഹസിൽദാരും കോടതിയിൽ ഹാജരായി മൊഴി നൽകി. കെവിന്റേത് ദുരഭിമാനക്കൊലയെന്ന പ്രോസിക്യൂഷൻ വാദത്തിന് ബലം നൽകുന്ന രേഖയുടെ ആധികാരികതയിലാണ് തഹസിൽദാർ വ്യക്തത നൽകിയത്.

അതേസമയം, വിസ്താരത്തിനിടെ കേസിലെ ഏഴ് സാക്ഷികൾ പ്രതികൾക്കനുകൂലമായി മൊഴി മാറ്റിയിരുന്നു. കൂറുമാറിയ ഈ സാക്ഷികൾക്കെതിരെ നിയമനടപടി വേണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെടും.