GAZA| ഗാസയില്‍ സമാധാനം പുലരുമോ?; വെടിനിര്‍ത്തലിനോട് അനുകൂല പ്രതികരണവുമായി ഹമാസ്

Jaihind News Bureau
Saturday, July 5, 2025

 

ഗാസയില്‍ 60 ദിവസത്തെ വെടിനിര്‍ത്തലിന് അനുകൂല പ്രതികരണവുമായി ഹമാസ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശമാണ് ഹമാസ് അംഗീകരിക്കുന്നത്. മധ്യസ്ഥ ചര്‍ച്ചകളില്‍ പങ്കാളികളായ ഈജിപ്തിനെയും ഖത്തറിനെയും ഹമാസ് ഇക്കാര്യം അറിയിച്ചതായാണ് റിപ്പോര്‍ട്ട്. വെടിനിര്‍ത്തല്‍ നടപ്പാക്കുന്ന കാര്യത്തില്‍ അടിയന്തിര ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.

ഗാസയില്‍ സൈനിക ആക്രമണം അവസാനിപ്പിക്കണമെന്നും സഹായം അനുവദിക്കണമെന്നുമുള്ള ആവശ്യത്തോട് വ്യക്തമായ പ്രതികരണം ഇസ്രയേല്‍ നല്‍കിയിട്ടില്ല. ഹമാസിന്റെ നിര്‍ദ്ദേശത്തെക്കുറിച്ചുള്ള പ്രതികരണം നിലവില്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നായിരുന്നു ഇസ്രയേലിന്റെ പ്രതികരണം.
ഇസ്രയേലും ഹമാസും തമ്മില്‍ ഒരു ആഴ്ചയ്ക്കുള്ളില്‍ വെടിനിര്‍ത്തല്‍ പ്രാവര്‍ത്തികമാവുമെന്ന് ഏതാനും ദിവസം മുമ്പ് ട്രംപ് പറഞ്ഞിരുന്നു. 60 ദിവസത്തെ വെടിനിര്‍ത്തല്‍ ഇസ്രയേല്‍ അംഗീകരിച്ചിരിക്കുന്നുവെന്നാണ് ട്രംപ് വിശദീകരിച്ചത്. ‘ഈ സമയത്ത് യുദ്ധം അവസാനിപ്പിക്കാന്‍ എല്ലാ കക്ഷികളുമായും ചര്‍ച്ച ചെയ്യും.

ഖത്തറിന്റെയും ഈജിപ്തിന്റെയും പ്രതിനിധികള്‍ ഈ അന്തിമ നിര്‍ദേശം ഹമാസിന് കൈമാറും. പശ്ചിമേഷ്യയുടെ നന്മയ്ക്കായി, ഹമാസ് ഈ കരാര്‍ അംഗീകരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അല്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയേയുള്ളൂ- എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. എന്നാല്‍ ആരുമായാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയതെന്ന് ട്രംപ് അന്ന് വിശദമാക്കിയില്ല. നിലവില്‍ ഗാസയേക്കുറിച്ച് ഇത്തരത്തിലൊരു ചര്‍ച്ചകള്‍ ഒന്നും തന്നെ നടക്കാത്ത സാഹചര്യത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാല്‍ വെടിനിര്‍ത്തലിനുള്ള വ്യവസ്ഥകള്‍ ഇസ്രയേല്‍ അംഗീകരിച്ചതായി ട്രംപ് പറഞ്ഞ ശേഷവും ഗാസയില്‍ ആക്രമണമുണ്ടായി. നിരവധി പലസ്തീനികള്‍ കൊല്ലപ്പെടുകയും ചെയ്തു.