JOY MATHEW| ‘കാട്ടാന വന്നു, ജനം ക്ഷമിച്ചു, കാട്ടുപന്നി വന്നു, ജനം ക്ഷമിച്ചു; സാംസ്‌കാരിക നായകര്‍ വന്നു, ജനം പ്രതികരിച്ചു’: പരിഹാസവുമായി ജോയ് മാത്യു

Jaihind News Bureau
Monday, June 23, 2025

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ സാംസ്‌കാരിക നായകരെ പരിഹസിച്ച് നടന്‍ ജോയ് മാത്യു. ഇടത് സ്ഥാനാര്‍ഥി എം. സ്വരാജിനെ പിന്തുണച്ച് സച്ചിദാനന്ദന്‍ അടക്കമുള്ള എഴുത്തുകാര്‍ നിലമ്പൂരില്‍ പ്രചാരണത്തിനെത്തിയിരുന്നു. ഇത് പിന്നീട് വിവാദത്തിനും വഴിവച്ചിരുന്നു. ഇപ്പോഴിതാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ പരിഹാസവുമായി ഫേസ്ബുക്കില്‍ പോസ്റ്റു പങ്കുവച്ചിരിക്കുകയാണ് ജോയ് മാത്യു.

‘കാട്ടാന വന്നു, ജനം ക്ഷമിച്ചു. കാട്ടുപന്നി വന്നു, ജനം ക്ഷമിച്ചു. കടുവ വന്നു, ജനം ക്ഷമിച്ചു. കാട്ടുപോത്ത് വന്നു, ജനം ക്ഷമിച്ചു. സാംസ്‌കാരിക നായകര്‍ വന്നു, ജനം പ്രതികരിച്ചു’ എന്നാണ് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചത്. നിലമ്പൂരില്‍ പതിനൊന്നായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചത്. നേരത്തെ, ജോയ് മാത്യു ഷൗക്കത്തിനൊപ്പം പ്രചാരണത്തിനിറങ്ങിയതും ശ്രദ്ധനേടിയിരുന്നു.

പിണറായി സര്‍ക്കാരിന്റെ ഭരണ വിരുദ്ധതയുടെ, സ്വജനപക്ഷപാതത്തിന്റെ നേര്‍സാക്ഷ്യമാണ് നിലമ്പൂരില്‍ അലയടിച്ചത്. പതിറ്റാണ്ടിനു ശേഷം നിലമ്പൂര്‍ യുഡിഎഫ് സ്വന്തമാക്കിയിരിക്കുകയാണ്. നിലമ്പൂരില്‍ എങ്ങും ആഘോഷ കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. എല്‍ഡിഎഫ് തട്ടകത്തില്‍ പോലും വ്യക്തമായ ലീഡ് നേടി മുന്നേറുകയായിരുന്നു ഷൗക്കത്ത്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.സ്വരാജിന്റെ മണ്ഡലത്തില്‍ പോലും ലീഡ് നേടാന്‍ കഴിയാതെയാണ് പിണറായിയുടെ പാര്‍ട്ടിക്ക് മടങ്ങേണ്ടി വരുന്നത്. കോണ്‍ഗ്രസ് നേതാക്കളടക്കം ആവര്‍ത്തിച്ചു പറഞ്ഞ കാര്യങ്ങള്‍ അക്ഷരം പ്രതി പ്രതിഫലിക്കുകയായിരുന്നു നിലമ്പൂരില്‍. ഇനി നിലമ്പൂരിലെ ജനങ്ങള്‍ക്കു വേണ്ടി, കഴിഞ്ഞ 10 വര്‍ഷം അനുഭവിച്ച നീതിനിഷേധത്തിനു വേണ്ടി സംസാരിക്കാന്‍ കേരള നിയമസഭയില്‍ ആര്യാടന്‍ ഷൗക്കത്ത് ഉണ്ടാകും.