കണ്ണീരായി തണ്ണീർക്കൊമ്പന്‍; മയക്കുവെടി വെച്ച് പിടികൂടിയ കാട്ടാന ചരിഞ്ഞു

Jaihind Webdesk
Saturday, February 3, 2024

ബെംഗളൂരു: മാനന്തവാടിയിലെ ജനവാസമേഖലയില്‍ നിന്നും മയക്കുവെടി വെച്ച് പിടികൂടിയ തണ്ണീര്‍ കൊമ്പൻ ചരിഞ്ഞു.  കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി കര്‍ണാടകയിലെ ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലെത്തിച്ചതിന് ശേഷമായിരുന്നു ചരിഞ്ഞത്. ഇന്ന് പുലര്‍ച്ചെയാണ് ദാരുണമായ സംഭവം നടന്നത്.

തണ്ണീര്‍ കൊമ്പൻ ചരിയാനുണ്ടായ കാരണം വ്യക്തമല്ല. തണ്ണീര്‍ കൊമ്പൻ ചരിഞ്ഞതായി കര്‍ണാടക പ്രിന്‍സിപ്പില്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സ്ഥിരീകരിച്ചു. ബന്ദിപ്പൂരിലെത്തിച്ചശേഷമാണ് ആന ചരിഞ്ഞത്. ചരിയാന്‍ കാരണമെന്താണെന്ന് പരിശോധിക്കാൻ പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്.  ഇന്ന് തന്നെ ആനയുടെ പോസ്റ്റ്മോര്ടട്ടം നടത്തും. 20 ദിവസത്തിനിടെ ആന രണ്ടു തവണ മയക്കുവെടി ദൗത്യത്തിന് വിധേയമായിരുന്നു. 17 മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് തണ്ണീര്‍ കൊമ്പനെ പിടികൂടിയത്.

ഇന്നലെ പുലര്‍ച്ചെയാണ് വയനാട് മാനന്തവാടിലെ ജനവാസമേഖലയില്‍ തണ്ണീര്‍ കൊമ്പൻ ഇറങ്ങിയത്. തുടര്‍ന്ന് എലിഫന്‍റ് ആംബുലന്‍സില്‍ കര്‍ണാടകയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പ്രാഥമിക പരിശോധനകള്‍ക്കുശേഷം തണ്ണീര്‍ കൊമ്പനെ കാട്ടിലേക്ക് തുറന്നുവിടാനുള്ള തീരുമാനത്തിനിടെയാണ് ദാരുണ സംഭവം.