മൂന്നാറിൽ വീണ്ടും കാട്ടാന ആക്രമണം. ദേവികുളത്ത് ഓടിക്കൊണ്ടിരുന്ന കാർ കാട്ടാന കുത്തിമറിച്ചിട്ടു. തലകീഴായി മറിഞ്ഞ കാറിൽ നിന്ന് സഞ്ചാരികൾ അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്. സമീപത്ത് മേഞ്ഞിരുന്ന പശുവിനെ കാട്ടാന ആക്രമിച്ച് കൊല്ലുകയും ചെയ്തു. ഓടിക്കൊണ്ടിരുന്ന കാറിന് നേരെ കാട്ടാന പാഞ്ഞടുത്താണ് ആക്രമണം നടത്തിയത്. ദേവികുളം സിഗ്നൽ പോയിന്‍റിന് സമീപത്ത് വെച്ചായിരുന്നു സംഭവം നടന്നത്.
കാർ ആക്രമിച്ചതിന് പിന്നാലെയാണ് സമീപത്തുണ്ടായിരുന്ന പശുവിനെ ക്രൂരമായി ചവിട്ടിക്കൊന്നതും. മേഖലയിൽ കണ്ട് പരിചയമില്ലാത്ത ആനയാണ് ആക്രമണം നടത്തിയത് എന്നാണ് പ്രാഥമിക വിവരം. ലിവർപൂളിൽ നിന്നെത്തിയ നാല് സഞ്ചാരികളാണ് കാറിൽ ഉണ്ടായിരുന്നവർ. ഇവർ അത്ഭുതകരമായി കാട്ടാന ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. സിഗ്നൽ പോയിന്‍റിൽ വെച്ചാണ് കാർ കാട്ടാനയുടെ മുൻപിൽ വന്ന് പെട്ടത്. വാഹനം വെട്ടിച്ച് മാറ്റി തിരിച്ചുപോകാനുള്ള ശ്രമത്തിനിടെ ആക്രമണം നടക്കുകയായിരുന്നു.
പാഞ്ഞടുത്ത കാട്ടാന വാഹനം ചവിട്ടി മറിച്ചിട്ടു. ആന പോയതിനു ശേഷം സമീപത്തുണ്ടായിരുന്നവർ എത്തി കാർ ഉയർത്തിയാണ് ഉള്ളിൽ ഉണ്ടായിരുന്നവരെ പുറത്ത് എത്തിച്ചത്. ആന എവിടെ നിന്നാണ് വന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഇതുവരെ വ്യക്തമായിട്ടില്ല. ഇനിയും ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാല്‍, നിരീക്ഷിക്കേണ്ടത് അനിവാര്യമാണെന്നും ഇത് അടിയന്തരമായിട്ടുണ്ടാകുമെന്നും വനം വകുപ്പ് അറിയിച്ചു.