‘ഇവിഎം തന്നെ വേണമെന്ന് ബിജെപിക്ക് വാശി എന്തിന്? ബാലറ്റ് പേപ്പർ കൊണ്ടുവരണം’: അഖിലേഷ് യാദവ്

Jaihind Webdesk
Sunday, June 16, 2024

 

ലക്നൗ: ഭാവിയിൽ തിരഞ്ഞെടുപ്പുകള്‍ ബാലറ്റ് പേപ്പർ വഴി നടത്തണമെന്ന് സമാജ്‍വാദി പാർട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇവിഎമ്മുകൾ ഉപേക്ഷിക്കണമെന്നും ടെസ്‌ല, സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക് പ്രതികരിച്ചിരുന്നു. ഉയരുന്നത് ഗുരുതര ആശങ്കയാണെന്ന് രാഹുല്‍ ഗാന്ധിയും പറഞ്ഞു. ഇതിനുപിന്നാലെയാണ് നിലപാട് വ്യക്തമാക്കി അഖിലേഷ് യാദവും രംഗത്തെത്തിയത്. എക്സ് പ്ലാറ്റ്‍ഫോമിലൂടെയാണ് അഖിലേഷ് ആശങ്ക വെളിപ്പെടുത്തിയത്.

‘‘പ്രശ്നങ്ങൾ പരിഹരിക്കാനാണ് സാങ്കേതികവിദ്യ. എന്നാൽ സാങ്കേതികവിദ്യ പ്രശ്നങ്ങൾക്ക് കാരണമാകുകയാണെങ്കിൽ, അത് ഉപയോഗിക്കുന്നത് നിർത്തണം. ഇന്ന്, ലോകമെമ്പാടുമുള്ള നിരവധി തെരഞ്ഞെടുപ്പുകളിൽ ഇവിഎം കൃത്രിമത്വത്തിൻ്റെ സാധ്യതകൾ പ്രകടിപ്പിക്കുകയും ലോകത്തെ അറിയപ്പെടുന്ന സാങ്കേതിക വിദഗ്ധർ ഇവിഎം കൃത്രിമത്വത്തിൻ്റെ അപകടത്തെക്കുറിച്ച് തുറന്നെഴുതുകയും ചെയ്യുമ്പോൾ, ഇവിഎമ്മുകൾ ഉപയോഗിക്കണമെന്ന വാശിക്ക് പിന്നിലെ കാരണം എന്താണെന്ന് ബിജെപി വ്യക്തമാക്കണം. വരാനിരിക്കുന്ന എല്ലാ തിരഞ്ഞെടുപ്പുകളും ബാലറ്റ് പേപ്പറിലൂടെ നടത്തണമെന്ന ഞങ്ങളുടെ ആവശ്യം ഞങ്ങൾ ആവർത്തിക്കുന്നു.’’– അഖിലേഷ് യാദവ് കുറിച്ചു.

 

 

ഇലോണ്‍ മസ്ക് പറഞ്ഞത്:

നിർമ്മിതബുദ്ധി ഉപയോഗിച്ചോ മനുഷ്യർക്ക് തന്നെയോ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാനാകും. ഇവിഎം ഉപേക്ഷിക്കണം.

 

 

രാഹുല്‍ ഗാന്ധി പറഞ്ഞത്:

ഇന്ത്യയിലെ വോട്ടിംഗ് യന്ത്രങ്ങള്‍ ആർക്കും പരിശോധിക്കാൻ കഴിയാത്ത ബ്ലാക്ക് ബോക്സുകളാണ്. നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയരുന്നുണ്ട്. ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്വം ഇല്ലാതാകുമ്പോള്‍ ജനാധിപത്യം വഞ്ചിക്കപ്പെടും.