തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സംഘപരിവാറിനും എതിരെ പ്രതിഷേധിക്കുമ്പോള്‍ കേരളാ പൊലീസിന് ഹാലിളകുന്നത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രതിഷേധിക്കുന്നവരെ പോലീസ് ആക്രമിക്കുന്നത് സംസ്ഥാന ഭരണ നേതൃത്വത്തിന്‍റെ അറിവോടെയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കണ്ണൂരിലെ കോണ്‍ഗ്രസ് മാർച്ചിനെതിരായ പോലീസ് നരനായിട്ടിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ മോദി സര്‍ക്കാരിന്‍റെയും ബിജെപിയുടെയും ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്‍റെ ഭാഗമായാണ് കണ്ണൂര്‍ ഡിസിസി ഇന്ന് പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്. ഡിസിസി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജും സജീവ് ജോസഫ് എംഎല്‍എയും ഉള്‍പ്പെടെയുള്ളവരെ പോലീസ് കയ്യേറ്റം ചെയ്തു. അതിനെതിരെ പ്രതിഷേധിച്ച പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് രാജ്ഭവന്‍ മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസുകാരുടെ തലയടിച്ചു പൊളിച്ചതും പിണറായിയുടെ പോലീസാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎം സംസ്ഥാന സെക്രട്ടറിയും രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടുമ്പോഴും ബിജെപി-സംഘപരിവാര്‍ ഭരണകൂടത്തിനെതിരായ പ്രതിഷേധത്തെ ക്രൂരമായാണ് അടിച്ചൊതുക്കുന്നതെന്ന് വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി. മോദിക്കും സംഘപരിവാറിനും എതിരായ ഒരു പ്രതിഷേധവും കേരളത്തില്‍ അനുവദിക്കില്ലെന്ന നിലപാട് മുഖ്യമന്ത്രിയും എല്‍ഡിഎഫ് സര്‍ക്കാരും സ്വീകരിക്കുന്നത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും പ്രതിഷേധങ്ങളെ അടിച്ചൊതുക്കി മോദിയെയും ബിജെപിയെയും സന്തോഷിപ്പിക്കാനാണ് ആഭ്യന്തരവകുപ്പിന്‍റെ ചുമതലയുള്ള പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധങ്ങളെയും ചോദ്യങ്ങളെയും ഭയപ്പെടുന്ന മോദിയുടെ അതേ ഫാസിസ്റ്റ് രീതിയാണ് കേരള സര്‍ക്കാരും മുഖ്യമന്ത്രിയും പിന്തുടരുന്നത്. കേരള പോലീസിനെ ഉപയോഗിച്ച് സംഘപരിവാര്‍ ക്വട്ടേഷന്‍ നടപ്പാക്കി പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താമെന്നത് വ്യാമോഹം മാത്രമാണെന്നും സർക്കാരിന്‍റെ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.