നിലമ്പൂര്‍ മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം നോക്കുകയാണെങ്കില്‍ യുഡിഎഫിനാണ് മുന്‍തൂക്കം. ഒരുകാലത്ത് കോണ്‍ഗ്രസ് കുത്തകയായിരുന്നു ഈ സീറ്റ്.
1965 ല്‍ നിലവില്‍ വന്ന നിലമ്പൂര്‍ മണ്ഡലത്തില്‍ കന്നി ജയം സിപിഎമ്മിന് ഒപ്പമായിരുന്നു. നിലമ്പൂരില്‍ സിപിഎമ്മിനെ വളര്‍ത്തിയ കുഞ്ഞാലിയാണ് ആദ്യമായി മണ്ഡലത്തില്‍ വിജയിച്ചത്. ആര്യാടന്‍ മുഹമ്മദിനെയായിരുന്നു പരാജയപ്പെടുത്തിയത്. 1967 ല്‍ കുഞ്ഞാലി സീറ്റ് നിലനിര്‍ത്തി. എന്നാല്‍, 1970 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആദ്യമായി വിജയിച്ചു, എം പി ഗംഗാധരനായിരുന്നു ജയം. 1977ലാണ് ആദ്യമായി ആര്യാടന്‍ മുഹമ്മദ് മണ്ഡലത്തില്‍ വിജയിക്കുന്നത്. സിപിഎം സ്ഥാനാര്‍ഥി സെയ്താലിക്കുട്ടിയെ പരാജയപ്പെടുത്തിയായിരുന്നു ആര്യാടന്‍ മണ്ഡലം പിടിച്ചത്. എന്നാല്‍, 1982ല്‍ ടികെ ഹംസ ആര്യാടന്‍ മുഹമ്മദിനെ പരാജയപ്പെടുത്തി മണ്ഡലം തിരിച്ചുപിടിച്ചു. പിന്നീട് 1987 മുതല്‍ നിലമ്പൂര്‍ കോണ്‍ഗ്രസിന്റെ കോട്ടയായിരുന്നു. 1987 മുതല്‍ 2011 വരെ ഏകദേശം 30 വര്‍ഷത്തില്‍ അധികം ആര്യാടന്‍ മുഹമ്മദായിരുന്നു മണ്ഡലം ഭരിച്ചിരുന്നത്. ഇതോടെ കോണ്‍ഗ്രസിന്റെ കുത്തകയായി മണ്ഡലം മാറി. 21000 ലധികം വോട്ടകളുടെ ഭൂരിപക്ഷത്തില്‍ വരെ ആര്യാടനെ നിലമ്പൂരുകാര്‍ വിജയിപ്പിച്ച ചരിത്രമുണ്ട്.
2016ല്‍ പിവി അന്‍വറിലൂടെ ഇടതുപക്ഷം സീറ്റ് തിരിച്ചുപിടിച്ചു. യുഡിഎഫ് പാളയത്തെ ഞെട്ടിച്ചായിരുന്നു 11500 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അന്‍വറിലൂടെ ഇടതുപക്ഷത്തിന്റെ കടന്നുവരവ്. 2021 ല്‍ പക്ഷെ അന്‍വറിന്റെ ഭൂരിപക്ഷം 2700 ആയി കുറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ പിവി അന്‍വറിന്റെ പിന്തുണ യുഡിഎഫിനായിരിക്കെ കച്ചകെട്ടിയിറങ്ങിയാല്‍ ചരിത്ര ഭൂരിപക്ഷത്തില്‍ വിജയിക്കാമെന്ന പ്രതീക്ഷ യുഡിഎഫിനുണ്ട്.
കരിപ്പൂര്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തിന്റെയും മലപ്പുറം എസ്പി സുജിത് ദാസിന്റെയും എഡിജിപി എംആര്‍ അജിത് കുമാറിന്റെയും വിവാദങ്ങളുയര്‍ത്തി പി വി അന്‍വര്‍ ഇടതുപക്ഷത്ത് നിന്നും പിണറായി വിജയന്റെ ഗുഡ് ബുക്കില്‍ നിന്നും പടിയിറങ്ങി ജനുവരിയില്‍ നിയമസഭാംഗത്വം രാജിവച്ചതോടെയാണ് മണ്ഡലം ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 2,32,384 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ഉള്ളത്. 1,13,486 പുരുഷ വോട്ടര്‍മാരും 1,18,889 സ്ത്രീ വോട്ടര്‍മാരുമുണ്ട്.