ആരാണ് ആര്യാടന്‍ ഷൗക്കത്ത്? അറിയാം നിലമ്പൂർ സ്ഥാനാർത്ഥിയെ

Jaihind News Bureau
Monday, May 26, 2025

രാഷ്ട്രീയത്തിനൊപ്പം സിനിമ, സാമൂഹിക, സാംസ്‌ക്കാരിക ഭരണരംഗങ്ങളില്‍ കഴിവ് തെളിയിച്ച വ്യക്തിത്വമാണ് ആര്യാടന്‍ ഷൗക്കത്തിന്റേത്. നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറി. നിലമ്പൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റും നഗരസഭാ മുന്‍ ചെയര്‍മാന്‍കൂടിയായ അദ്ദേഹം 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ നിന്ന് മത്സരിച്ചിട്ടുണ്ട്. ദേശീയ-അന്താരാഷ്ട്ര ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ പ്രശസ്ത തിരക്കഥാകൃത്തും നിര്‍മ്മാതാവും കൂടിയാണ് ആര്യാടന്‍ ഷൗക്കത്ത്.

നാല് തവണ മന്ത്രിയും 34 വര്‍ഷം നിലമ്പൂര്‍ എം.എല്‍.എയുമായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ മകനാണ് ആര്യാടന്‍ ഷൗക്കത്ത്. രാഷ്ട്രീയത്തിനൊപ്പം സിനിമ, സാമൂഹിക, സാംസ്‌ക്കാരിക ഭരണരംഗങ്ങളില്‍ കഴിവ് തെളിയിച്ച വ്യക്തിത്വം. പതിനാലാം വയസില്‍ നിലമ്പൂര്‍ മാനവേദന്‍ സ്‌കൂളില്‍ കെ.എസ്.യുവിന്റെ സ്‌കൂള്‍ ലീഡറായി തെരഞ്ഞെടുത്തതോടെയാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. കെ.എസ്.യു നിലമ്പൂര്‍ താലൂക്ക് സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറി, കേരള ദേശീയ വേദി മലപ്പുറം ജില്ലാ പ്രസിഡന്റ്, കെ.പി.സിസി അംഗം, നിലമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് (2005-2010), നിലമ്പൂര്‍ നഗരസഭ ചെയര്‍മാന്‍ (2010-2015), രാജിവ് ഗാന്ധി പഞ്ചായത്തീരാജ് സംഘധന്‍ ദേശീയ കണ്‍വീനര്‍, സുരര സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ സുരര ജനറല്‍സെക്രട്ടറിയാണ്.

സി.പി.എം സിറ്റിങ് സീറ്റില്‍ അട്ടിമറി വിജയം നേടിയാണ് ആര്യാടന്‍ ഷൗക്കത്ത് 2005ല്‍ നിലമ്പൂര്‍ പഞ്ചായത്തംഗവും തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റുമായത്. നിലമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരിക്കെ ‘ജ്യോതിര്‍ഗമയ’ പദ്ധതിയിലൂടെ എല്ലാവര്‍ക്കും നാലാം ക്ലാസ് പ്രാഥമിക വിദ്യാഭ്യാസ യോഗ്യതയുള്ള ഇന്ത്യയിലെ ആദ്യ ഗ്രാമമായി നിലമ്പൂരിനെ മാറ്റിയതോടെയാണ് ആര്യാടന്‍ ഷൗക്കത്ത് ദേശീയ തലത്തില്‍ അറിയപ്പെട്ടത്. അഞ്ച് വര്‍ഷം നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റും തുടര്‍ന്ന് നഗരസഭയായി മാറിയപ്പോള്‍ പ്രഥമ നഗരസഭ ചെയര്‍മാനുമായിരുന്നു ആര്യാടന്‍ ഷൗക്കത്ത്. 10 വര്‍ഷംകൊണ്ട് സംസ്ഥാനത്തിനും രാജ്യത്തിനും മാതൃകയായ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കിയാണ് ശ്രദ്ധേയനായത്.

ആര്യാടന്‍ ഷൗക്കത്തിന്റെ മാതൃകാ പദ്ധതികള്‍ പരിഗണിച്ചാണ് നിലമ്പൂരിന് അന്താരാഷ്ട്ര അംഗീകാരം തേടിയെത്തിയത്. സ്ത്രീധനരഹിത ഗ്രാമം, നാല്‍പ്പത് വയസ് വരെയുള്ള എല്ലാവര്‍ക്കും പത്താം ക്ലാസ് യോഗ്യത നേടിക്കൊടുത്ത സമീക്ഷ, ആയിരം വീട്, ആദിവാസി-ദളിത് സമൂഹത്തെ മുന്‍പന്തിയിലെത്തിച്ച ഒപ്പത്തിനൊപ്പം, വിശപ്പ് രഹിത ഗ്രാമം, വഴികാട്ടി, സദ്ഗമയ അടക്കം സംസ്ഥാനത്തിന് മാതൃകയായ പദ്ധതികളാണ് നിലമ്പൂരില്‍ നടപ്പാക്കിയത്. തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നീ നിലകളില്‍ സിനിമാരംഗത്തും കഴിവ് തെളിയിച്ചിട്ടുണ്ട്.

പാഠം ഒന്ന് ഒരു വിലാപം, ദൈവനാമത്തില്‍, വിലാപങ്ങള്‍ക്കപ്പുറം എന്നീ മൂന്ന് സിനിമകള്‍ക്ക് മികച്ച തിരക്കഥക്കും സിനിമക്കുമുള്ള സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ ആശയാദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് വര്‍ത്തമാനകാലത്ത് ഫാസിസത്തെ ചെറുക്കുന്ന പ്രമേയവുമായെത്തിയ ‘വര്‍ത്തമാനം’ എന്ന സിനിമക്കും കഥയെഴുതി. കെ.പി.സി.സിയുടെ സാംസ്‌ക്കാരിക വിഭാഗമായ സംസ്‌കാര സാഹിതി സംസ്ഥാന പ്രസിഡന്റായിരിക്കെ തെരുവുനാടകവും കലാരൂപങ്ങളുമായി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 7 കലാജാഥകളാണ് നടത്തിയത്. ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ എന്നതിലപ്പുറം സ്വപ്രയത്നത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും രാഷ്ട്രീയ, സാമൂഹൃ, സാംസ്‌ക്കാരിക, സിനിമാ രംഗങ്ങളില്‍ കഴിവു തെളിയിച്ച വ്യക്തിത്വമാണ് ആര്യാടന്‍ ഷൗക്കത്ത്.