KC VENUGOPAL MP| ‘നഷ്ടമായത് ഗുരുവും പിതൃതുല്യനുമായ ഒരു മനുഷ്യനെ’- കെ.സി.വേണുഗോപാല്‍ എം.പി

Jaihind News Bureau
Friday, June 6, 2025

പ്രസ്ഥാനത്തിന് വേണ്ടി ജീവനും ജീവിതവും നല്‍കുക. ഒന്നും ചോദിച്ചുവാങ്ങാതെ കിട്ടുന്നതില്‍ അങ്ങേയറ്റം സംതൃപ്തനാവുക. അര്‍പ്പിക്കപ്പെടുന്ന കര്‍ത്തവ്യങ്ങള്‍ പരാതികളോ പരിഭവങ്ങളോ അലസതയോ ഒട്ടുമേശാതെ പൂര്‍ത്തിയാക്കുക. മുഖത്ത് മാത്രമല്ല, ഹൃദയം തുറന്നും ജീവിതാന്ത്യം വരെ ചിരിക്കാന്‍ കഴിഞ്ഞൊരാള്‍. പ്രസ്ഥാനത്തിനും എനിക്കും നഷ്ടപ്പെടുന്നത് ഒരു മുതിര്‍ന്ന നേതാവിനെ മാത്രമല്ല. ഗുരുവും പിതൃതുല്യനുമായ ഒരു മനുഷ്യനെക്കൂടിയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി.

കൊല്ലത്തെ ഒരു അതിസമ്പന്ന കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് വേണ്ടി പ്രാദേശിക രാഷ്ട്രീയത്തിലേക്കിറങ്ങുമ്പോള്‍ അന്ന് 17 ഏക്കറിന്റെ ഭൂസ്വത്തായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയുടെ കൈകളിലുണ്ടായിരുന്നത്. എന്നാല്‍ പതിറ്റാണ്ടുകള്‍ക്കിപ്പുറം വിശ്രമ ജീവിതത്തിലേക്ക് പോയപ്പോള്‍ അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്നത് 11 സെന്റ് ഭൂമി മാത്രം. ജീവനും ജീവിതവും പ്രസ്ഥാനത്തിനുവേണ്ടി എന്നതില്‍ക്കവിഞ്ഞുള്ള ഒന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. എല്ലാം പ്രസ്ഥാനത്തിന് സമര്‍പ്പിക്കുമ്പോള്‍, അദ്ദേഹം അത്രത്തോളം സന്തോഷവാനായിരുന്നുവെന്ന് ഉറപ്പുണ്ട്. ഞാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരിക്കുന്ന സമയത്ത് തെന്നല ബാലകൃഷ്ണപിള്ള എന്ന ഊര്‍ജ്ജസ്വലനായ സംഘാടകനും അടിമുടി പ്രസ്ഥാനവുമായ മനുഷ്യന്‍ കെപിസിസി പ്രസിഡന്റായിരുന്നു. നിരന്തരമായ പൊലീസ് അതിക്രമങ്ങള്‍ക്ക് വിധേയരായ അന്നത്തെ ഞങ്ങളിലെ യുവത്വത്തെ പ്രസരിപ്പോടെയും കൂടുതല്‍ ആവേശത്തോടെയും തെരുവുകളില്‍ ആര്‍ജ്ജവത്തോടെ നിര്‍ത്തിയത് ആ നേതൃത്വം കൂടിയായിരുന്നു. അതോടൊപ്പം അദ്ദേഹത്തിന്റെ ചേര്‍ത്തുപിടിക്കലുകള്‍ രാഷ്ട്രീയ ജീവിതത്തിലും വ്യക്തിജീവിതത്തിലും ചെലുത്തിയ സ്വാധീനം ഒട്ടും ചെറുതല്ല. ആ വാത്സല്യവും സ്‌നേഹവും കാര്‍ക്കശ്യം നിറഞ്ഞ നേതൃപാടവവും നേരില്‍ക്കണ്ട് അനുഭവിച്ചവര്‍ക്ക് ഈ നിമിഷം നഷ്ടപ്പെടുന്നത് വിവരണാതീതമായ എന്തോ ഒന്നാണ്.

അടിമുടി കോണ്‍ഗ്രസ്. തെന്നല ബാലകൃഷ്ണപിള്ളയെന്ന പേരിനോട് ചേര്‍ത്തുവെയ്ക്കാന്‍ കഴിയുന്ന ഇതിലും മനോഹരമായ മേല്‍വിലാസം എനിക്കറിയില്ല ഇപ്പോഴും. ഇനി ഓര്‍മകളാണ്. പക്ഷേ, അതിനൊരിക്കലും ഒരവസാനമുണ്ടാകില്ല. ഇനി വരും തലമുറകള്‍ക്ക് ആ ഓര്‍മ്മകളില്‍ നിറയുന്ന പാഠങ്ങള്‍ കൂടി പറഞ്ഞുകൊടുക്കും. അത്രത്തോളമുണ്ട് അവ. പ്രിയപ്പെട്ട നേതാവിന്, എന്നെ ചേര്‍ത്തുപിടിച്ച മനുഷ്യന്, ഹൃദയാഞ്ജലികള്‍. സഹപ്രവര്‍ത്തകരുടെയും കുടുംബത്തിന്റെയും വേദനയോട് ചേര്‍ന്നുനില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.