സിംബാബ്‌വെ വീണു; വാങ്കഡെയില്‍ കരീബിയന്‍ കരുത്ത്; 107 റണ്‍സിന്റെ തകര്‍പ്പന്‍ ജയം

Jaihind News Bureau
Monday, February 23, 2026


മുംബൈ: ടി20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തില്‍ സിംബാബ്വെയെ 107 റണ്‍സിന് പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ് കരുത്തുകാട്ടി. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്വെ 17.4 ഓവറില്‍ വെറും 147 റണ്‍സിന് എല്ലാവരും പുറത്തായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി ഷിംറോണ്‍ ഹെറ്റ്മെയര്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. വെറും 19 പന്തില്‍ നിന്ന് അര്‍ധസെഞ്ചുറി തികച്ച ഹെറ്റ്മെയര്‍, ടി20 ലോകകപ്പ് ചരിത്രത്തിലെ വെസ്റ്റ് ഇന്‍ഡീസിന്റെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. 34 പന്തില്‍ 85 റണ്‍സെടുത്താണ് താരം മടങ്ങിയത്. മുന്‍ നായകന്‍ റോവ്മാന്‍ പവല്‍ (35 പന്തില്‍ 59) ഹെറ്റ്മെയര്‍ക്ക് മികച്ച പിന്തുണ നല്‍കി. അവസാന ഓവറുകളില്‍ റുഥര്‍ഫോര്‍ഡും ഷെപ്പേര്‍ഡും നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് വിന്‍ഡീസ് സ്‌കോര്‍ 250 കടത്തിയത്. ഇന്നിംഗ്‌സില്‍ ആകെ 19 സിക്‌സറുകളാണ് വിന്‍ഡീസ് ബാറ്റര്‍മാര്‍ പറത്തിയത്.

255 റണ്‍സെന്ന ഹിമാലയന്‍ ലക്ഷ്യവുമായി ഇറങ്ങിയ സിംബാബ്വെയ്ക്ക് തുടക്കത്തിലേ പിഴച്ചു. മൂന്ന് ഓവര്‍ തികയുമ്പോഴേക്കും 20 റണ്‍സിന് 3 വിക്കറ്റ് എന്ന നിലയിലേക്ക് അവര്‍ തകര്‍ന്നു. ബ്രയാന്‍ ബെന്നറ്റും സിക്കന്ദര്‍ റാസയും അല്പനേരം പൊരുതി നോക്കിയെങ്കിലും വിന്‍ഡീസ് ബൗളര്‍മാര്‍ക്ക് മുന്നില്‍ ആയുധം വെച്ചു കീഴടങ്ങാനായിരുന്നു വിധി. 43 റണ്‍സെടുത്ത ബ്രാഡ് ഇവാന്‍സാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍.

വിന്‍ഡീസിന് വേണ്ടി ഗുഡകേഷ് മോട്ടി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മാത്യു ഫോര്‍ഡും അകീല്‍ ഹൊസൈനും രണ്ട് വിക്കറ്റുകള്‍ വീതം നേടി.