ഹെറ്റ്മെയറുടെ വെടിക്കെട്ടും ഷെപ്പേര്‍ഡിന്റെ മാജിക്കും; ടി20 ലോകകപ്പില്‍ വിന്‍ഡീസിന് ആധികാരിക ജയം

Jaihind News Bureau
Saturday, February 7, 2026

ടി20 ലോകകപ്പിലെ ആവേശപ്പോരാട്ടത്തില്‍ സ്‌കോട്ട്ലന്‍ഡിനെ 35 റണ്‍സിന് പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സ്‌കോട്ട്ലന്‍ഡ് 18.5 ഓവറില്‍ 147 റണ്‍സിന് എല്ലാവരും പുറത്തായി. ഹാട്രിക് ഉള്‍പ്പെടെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ റൊമാരിയോ ഷെപ്പേര്‍ഡാണ് സ്‌കോട്ടിഷ് പടയുടെ നട്ടെല്ലൊടിച്ചത്.

മത്സരത്തിന്റെ ഗതി മാറ്റിയത് ഷെപ്പേര്‍ഡിന്റെ 17-ാം ഓവറാണ്. മൈക്കല്‍ ലീസ്‌ക്, ഒലിവര്‍ ഡേവിഡ്സണ്‍, സുഫിയാന്‍ ഷരീഫ് എന്നിവരെ തുടര്‍ച്ചയായ പന്തുകളില്‍ പൂജ്യത്തിന് പുറത്താക്കി ഷെപ്പേര്‍ഡ് ഹാട്രിക് നേട്ടം സ്വന്തമാക്കി. മൂന്നോവറില്‍ വെറും 20 റണ്‍സ് മാത്രം വഴങ്ങിയാണ് താരം അഞ്ച് വിക്കറ്റുകള്‍ കൊയ്തത്. ജേസണ്‍ ഹോള്‍ഡര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ഷെപ്പേര്‍ഡിന് മികച്ച പിന്തുണ നല്‍കി. സ്‌കോട്ട്ലന്‍ഡിനായി ക്യാപ്റ്റന്‍ റിച്ചി ബെറിങ്ടണ്‍ (24 പന്തില്‍ 42) പൊരുതിയെങ്കിലും മറ്റ് ബാറ്റര്‍മാര്‍ക്ക് തിളങ്ങാനായില്ല. ടോം ബ്രീസ് (35), ജോര്‍ജ് മുന്‍സി (19) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത് ഷിമ്രോണ്‍ ഹെറ്റ്മെയറുടെ വെടിക്കെട്ട് പ്രകടനമാണ്. 36 പന്തില്‍ ആറ് സിക്‌സറുകളും രണ്ട് ഫോറുമടക്കം 64 റണ്‍സാണ് ഹെറ്റ്മെയര്‍ അടിച്ചുകൂട്ടിയത്. ഓപ്പണര്‍ ബ്രാന്‍ഡന്‍ കിംഗ് (35), അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ് (26), നായകന്‍ റോവ്മാന്‍ പവല്‍ (24) എന്നിവരുടെ പ്രകടനമാണ് വിന്‍ഡീസിനെ 182-ല്‍ എത്തിച്ചത്. സ്‌കോട്ട്ലന്‍ഡിനായി ബ്രാഡ് ക്യൂറി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.