ബംഗാൾ ചുവപ്പ് മായുന്നു; മൂന്ന് പതിറ്റാണ്ടിന്റെ ആധിപത്യത്തിന് ശേഷം പാർലമെന്റിൽ ‘വലിയ പൂജ്യമായി’ സി.പി.ഐ.എം

Jaihind News Bureau
Friday, February 20, 2026

പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ മൂന്ന് പതിറ്റാണ്ടിലേറെ ആധിപത്യം പുലര്‍ത്തിയ സി.പി.ഐ.എം പാര്‍ലമെന്റില്‍ ഒരു വലിയ പൂജ്യമായി മാറുന്നു. വരാനിരിക്കുന്ന ഏപ്രിലില്‍ രാജ്യസഭാ അംഗം വികാസ് രഞ്ജന്‍ ഭട്ടാചാര്യ വിരമിക്കുന്നതോടെ, ബംഗാളില്‍ നിന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഒരു പ്രതിനിധി പോലും ഇല്ലാത്ത അവസ്ഥയിലേക്ക് സി.പി.ഐ.എം കൂപ്പുകുത്തും.

ഒരുകാലത്ത് ലോക്സഭയിലും രാജ്യസഭയിലുമായി 40 മുതല്‍ 50 വരെ അംഗങ്ങളെ അയച്ചിരുന്ന പശ്ചിമ ബംഗാളില്‍ നിന്നാണ് സി.പി.എം സമ്പൂര്‍ണ്ണ പൂജ്യമെന്ന ദയനീയ വീഴ്ചയിലേക്ക് പതിക്കുന്നത്. 2004-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ചരിത്രവിജയം നേടിയപ്പോള്‍ ബംഗാളില്‍ നിന്ന് മാത്രം 35-ഓളം എം.പിമാര്‍ ഉണ്ടായിരുന്നു. കേന്ദ്രത്തില്‍ യു.പി.എ സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ പോന്ന ശക്തിയായി അന്ന് ഇടതുപക്ഷം മാറിയിരുന്നു. എന്നാല്‍ 2011-ല്‍ സംസ്ഥാന ഭരണം നഷ്ടപ്പെട്ടതോടെ തുടങ്ങിയ തകര്‍ച്ച ഇപ്പോള്‍ പൂര്‍ണ്ണമായിരിക്കുകയാണ്.

നിലവില്‍ ലോക്സഭയില്‍ പശ്ചിമ ബംഗാളില്‍ നിന്ന് സി.പി.എമ്മിന് ഒരൊറ്റ അംഗം പോലുമില്ല. ആകെയുള്ള ഏക പ്രതീക്ഷ രാജ്യസഭാംഗമായ മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് രഞ്ജന്‍ ഭട്ടാചാര്യയായിരുന്നു. അദ്ദേഹത്തിന്റെ കാലാവധി ഏപ്രിലില്‍ അവസാനിക്കുന്നതോടെ രാജ്യസഭയിലും ബംഗാളിന്റെ ചുവപ്പ് സാന്നിധ്യം ഇല്ലാതാകും. നിയമസഭകളില്‍ ആവശ്യത്തിന് എം.എല്‍.എമാര്‍ ഇല്ലാത്തതിനാല്‍ പുതിയൊരാളെ രാജ്യസഭയിലേക്ക് അയക്കാന്‍ പാര്‍ട്ടിക്ക് സാധിക്കില്ല.

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് പശ്ചിമ ബംഗാളിനെ പ്രതിനിധീകരിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ അംഗങ്ങളില്ലാത്ത സാഹചര്യം വരുന്നത്. 1952-ലെ ഒന്നാം ലോക്സഭ മുതല്‍ പ്രമുഖരായ നേതാക്കളെ പാര്‍ലമെന്റിലേക്ക് അയച്ച പാരമ്പര്യമാണ് ഇപ്പോള്‍ അവസാനിക്കുന്നത്. ജ്യോതി ബസുവിന്റെയും ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെയും കാലത്ത് ദേശീയ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിച്ചിരുന്ന ബംഗാള്‍ ഘടകം ഇന്ന് അസ്തിത്വ പ്രതിസന്ധി നേരിടുകയാണ്.

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ തിരിച്ചുപിടിച്ചാല്‍ മാത്രമേ ഈ നാണക്കേടില്‍ നിന്ന് സി.പി.എമ്മിന് രക്ഷപെടാന്‍ സാധിക്കൂ. ഏപ്രില്‍ 26-ന് ശേഷം ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ പശ്ചിമ ബംഗാളില്‍ നിന്നുള്ള സി.പി.എം പ്രതിനിധികളുടെ എണ്ണം പാര്‍ലമെന്റ് രേഖകളില്‍ പൂജ്യമായി തുടരും.