NILAMBUR| ‘ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു; കേരളത്തെ വീണ്ടെടുക്കാന്‍ നിലമ്പൂരില്‍ നിന്ന് തുടക്കം’- പാണക്കാട് തങ്ങളെ കാണാനെത്തി ആര്യാടന്‍ ഷൗക്കത്ത്

Jaihind News Bureau
Tuesday, June 24, 2025

വലിയ വിജയത്തിന്റെ ആഹ്ലാദം പങ്കിടുന്നതിനു വേണ്ടിയാണ് ഷൗക്കത്ത് എത്തിയത്. വളരെ സന്തോഷമുണ്ടെന്നും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ വിജയമാണെന്നും പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജനങ്ങള്‍ അവരുടെ അഭിപ്രായങ്ങള്‍ ഭയപ്പാടു കൂടാതെ രേഖപ്പെടുത്തി. ഭയപ്പാടിനെതിരെ കേരളത്തിന്റെ ജനവികാരം ആണ് നിലമ്പൂരില്‍ കണ്ടത്. കേരളത്തിന്റെ രാഷ്ട്രീയത്തില്‍ ഇത് വളരെ ഏറെ ആത്മവിശ്വാസം പകരുന്ന കാര്യമാണ്. ഒറ്റക്കെട്ടായി മുന്നോട്ടുപോകും. കേരളത്തെ വീണ്ടെടുക്കുന്നതിനുള്ള യജ്ഞത്തിന്റെ പ്രയാണമാണ് നടത്തുവാന്‍ കഴിഞ്ഞത്. അതിന് നിയോഗമാകാന്‍ ഷൗക്കത്തിന് സാധിച്ചു. ഷൗക്കത്തിന് എല്ലാവിധ ആശംസകളും വിജയങ്ങളും നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലമ്പൂര്‍ ഉപതിരഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് നന്ദി പറയുന്നതിനായി വിവിധ പഞ്ചായത്തുകളിലെത്തി വോട്ടര്‍മാരെ കാണുമെന്ന് അറിയിച്ചിരുന്നു. അതിനിടയാണ് രാവിലെ പാണക്കാട് എത്തിയത്.

നിലമ്പൂരില്‍ തിരഞ്ഞെടുപ്പ് പ്രചരണം ആദ്യം തുടങ്ങിയത് മുസ്ലിം ലീഗാണെന്നും താഴെത്തട്ടിലുള്ള അണികളെ സജ്ജീകരിക്കാന്‍ മുസ്ലിം ലീഗിനായിയെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. കോണ്‍ഗ്രസിനെക്കാള്‍ മുന്നേ മണ്ഡലത്തില്‍ പ്രചരണം ആരംഭിച്ചത് മുസ്ലിം ലീഗ് ആയിരുന്നു. തന്റെ തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയത് കൊടപ്പനക്കല്‍ തറവാട്ടിലെത്തിയാണ്. ഹജ്ജ് കഴിഞ്ഞ് തങ്ങള്‍ നേരെ എത്തിയത് നിലമ്പൂരിലേക്കാണ്. പി കെ കുഞ്ഞാലിക്കുട്ടിയും പിന്തുണ നല്‍കി. യുഡിഎഫില്‍ ഒരുമിപ്പിക്കുന്ന ദൗത്യം എല്ലാ കാലത്തും നടത്തുന്ന ആളാണ് പി കെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്തെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ കുഞ്ഞാക്കയും കുഞ്ഞാപ്പയും ഒരുമിച്ചിരുന്ന കാലമുണ്ടായിരുന്നു. കുഞ്ഞാക്ക ഇപ്പോള്‍ ഇല്ല, ആ ഉത്തരവാദിത്വം താന്‍ നിറവേറ്റുമെന്നും മുസ്ലിംലീഗിനോട് ഏറെ നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.