വയനാട് വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട വിജ്ഞാപനം പിന്‍വലിക്കണം ; പ്രധാനമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്

 

തിരുവനന്തപുരം: വയനാട് വന്യജീവി സങ്കേതത്തിന്‍റെ ചുറ്റുമുള്ള പ്രദേശങ്ങളെ അതീവ പാരിസ്ഥിതിക പ്രധാന്യമുള്ള മേഖലയായി ഉള്‍പ്പെടുത്തി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇറക്കിയ വിജ്ഞാപനം ഉടനടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചു. പ്രദേശത്ത് ദശാബ്ദങ്ങളായി അധിവസിക്കുന്ന ലക്ഷക്കണക്കിനാളുകളുടെ ജീവിതത്തില്‍ അനിശ്ചിതത്വം സൃഷ്ടിക്കാന്‍ മാത്രമേ ഈ വിജ്ഞാപനം ഉതകൂ. മാത്രമല്ല ഈ പ്രദേശത്തെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാന സൗകര്യ വികസനപ്രവര്‍ത്തനങ്ങളുടെയും സമ്പൂര്‍ണ്ണമായ നിരോധനമാണ് ഈ വിജ്ഞാപനം മൂലം ഉണ്ടാകുന്നതെന്നും രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടായ പ്രളയങ്ങളും പ്രകൃതിദുരന്തങ്ങളും നല്‍കിയ ആഘാതത്തില്‍ നിന്ന് വയനാട്ടിലെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിവരുന്നതേയുള്ളു. ജനങ്ങളുടെ ജീവനും സ്വത്തിനും ജീവനോപാധികള്‍ക്കും കനത്ത നഷ്ടമാണ് ഈ പ്രകൃതിദുരന്തങ്ങളുണ്ടാക്കിയത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വലിയ പിന്തുണയും സഹായവുമുണ്ടെങ്കില്‍ മാത്രമേ ഇവിടുത്തെ ജനങ്ങള്‍ക്ക് അതിജീവനം സാധ്യമാവുകയുള്ളു. അതിനെ തുരങ്കം വയ്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏത് ഭാഗത്തുനിന്നുണ്ടായാലും പൊതു ജനങ്ങളുടെ ഭാഗത്ത് നിന്ന് കടുത്ത എതിര്‍പ്പു വിളിച്ചുവരുത്തുമെന്നും രമേശ് ചെന്നിത്തല കത്തില്‍ സൂചിപ്പിച്ചു.

ഇപ്പോള്‍ ഇറക്കിയിരിക്കുന്ന വിജ്ഞാപനത്തിന്‍റെ പരിധിയില്‍ താമസിക്കുന്ന ജനങ്ങളുടെ ആശങ്കകളും, സംശയങ്ങളും പരിഹരിക്കാന്‍ കഴിഞ്ഞില്ലങ്കില്‍ ഈ വിജ്ഞാപനത്തിന്‍റെ അന്തസത്ത തന്നെ ഇല്ലാതാകുമെന്നും രമേശ് ചെന്നിത്തല തന്‍റെ കത്തില്‍ പ്രധാനമന്ത്രിയെ ഓര്‍മിപ്പിക്കുന്നു. വളരെയേറെ ജനസാന്ദ്രതയുള്ള വില്ലേജുകളാണ് വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും നിലനില്‍ക്കുന്നതെന്നും എത്രയും വേഗം ഈ വിജ്ഞാപനം പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

Comments (0)
Add Comment