ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം; വയനാട് ടൗണ്‍ഷിപ്പ് നിര്‍മ്മാണം എങ്ങുമെത്തിയില്ല, ദുരന്തബാധിതര്‍ ഇന്നും പെരുവഴിയില്‍

Jaihind News Bureau
Saturday, March 28, 2026

വയനാട്: മുഖ്യമന്ത്രി പിണറായി വിജയന്‍ വലിയ ആഘോഷമായി ഉദ്ഘാടനം ചെയ്ത ടൗണ്‍ഷിപ്പ് നിര്‍മ്മാണം ഒരു മാസം പിന്നിടുമ്പോഴും പാതിവഴിയില്‍. ഏപ്രിലോടെ എല്ലാ ദുരന്തബാധിതര്‍ക്കും താമസമൊരുക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം വെറും പാഴ്‌വാക്കായി മാറുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നതോടെ മഴക്കാലത്തിന് മുന്‍പ് സുരക്ഷിതമായ വീട്ടിലേക്ക് മാറാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് കുടുംബങ്ങള്‍.

മാര്‍ച്ച് ഒന്നിനാണ് ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചത്. ആദ്യ ഘട്ടത്തില്‍ തന്നെ 178 കുടുംബങ്ങള്‍ക്ക് താമസസൗകര്യം ഒരുക്കുമെന്നും ഏപ്രിലില്‍ എല്ലാവര്‍ക്കും വീട് നല്‍കുമെന്നുമായിരുന്നു സര്‍ക്കാര്‍ ഉറപ്പ്. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് ആഴ്ചകള്‍ പിന്നിടുമ്പോഴും കൈമാറിയ വീടുകളുടെ പണി പോലും പൂര്‍ത്തിയായിട്ടില്ല.

ഉദ്ഘാടന സമയത്ത് 2300 ഓളം തൊഴിലാളികള്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ തൊഴിലാളികളുടെ എണ്ണം കുത്തനെ കുറച്ചിരിക്കുകയാണ്. നിര്‍മ്മാണ സാമഗ്രികളുടെ ലഭ്യതക്കുറവ് മൂലം ഉപകരാര്‍ എടുത്ത കമ്പനികളും പ്രതിസന്ധിയിലാണ്. പണി എപ്പോള്‍ പൂര്‍ത്തിയാകുമെന്ന കാര്യത്തില്‍ അധികൃതര്‍ക്ക് ഇപ്പോഴും വ്യക്തതയില്ല. പല വീടുകളിലും ഇലക്ട്രിക്കല്‍, പ്ലംബിംഗ് ജോലികള്‍ ഉള്‍പ്പെടെ ഇനിയും ബാക്കിയാണ്.

മഴക്കാലം എത്തുന്നതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇനിയും തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. ഇത് ദുരന്തബാധിതരെ വീണ്ടും ദുരിതാശ്വാസ ക്യാമ്പുകളിലും വാടക വീടുകളിലും തുടരാന്‍ നിര്‍ബന്ധിതരാക്കും. ആഘോഷമായി നടത്തിയ ഉദ്ഘാടനം വെറും രാഷ്ട്രീയ പ്രഹസനമായിരുന്നുവോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.