വഖഫ് നിയമം: നിയമങ്ങള്‍ക്ക് ഭരണഘടനാ സാധുതയുണ്ടെന്നത് അടിസ്ഥാന തത്വം; വ്യക്തമായ കാരണങ്ങളില്ലാതെ ഇടപെടില്ലെന്ന് സുപ്രീം കോടതി

Jaihind News Bureau
Tuesday, May 20, 2025

ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങള്‍ക്ക് ഭരണഘടനാപരമായ സാധുതയുണ്ടെന്ന ഒരു അടിസ്ഥാന ധാരണയുണ്ടെന്നും (presumption of constitutionality), വളരെ വ്യക്തവും ശക്തവുമായ കാരണങ്ങള്‍ ബോധിപ്പിച്ചാലല്ലാതെ കോടതികള്‍ക്ക് അതില്‍ ഇടപെടാന്‍ കഴിയില്ലെന്നും സുപ്രീം കോടതി. വഖഫ് നിയമത്തിലെ ചില വ്യവസ്ഥകള്‍ക്ക് ഇടക്കാല സ്റ്റേ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.

‘പാര്‍ലമെന്റ് പാസ്സാക്കുന്ന നിയമങ്ങള്‍ക്ക് ഭരണഘടനാപരമായ സാധുതയുണ്ടെന്ന് അനുമാനിക്കണം. ഗുരുതരമായ പിഴവുകളുണ്ടെന്ന് വ്യക്തമാക്കാതെ കോടതികള്‍ക്ക് ഇടപെടാനാവില്ല.’ വാദം തുടങ്ങും മുമ്പ് ബെഞ്ച് വാക്കാല്‍ പരാമര്‍ശിച്ചു. വഖഫ് നിയമത്തിനെതിരായ ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ വാദം തുടരുകയാണ്. വഖഫ് സ്വത്തുക്കളുടെ നിയന്ത്രണത്തില്‍ സര്‍ക്കാരിന്റെ പങ്ക് വര്‍ദ്ധിപ്പിക്കുന്ന ഈ നിയമത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട നിരവധി ഹര്‍ജികളില്‍ നിന്ന് പ്രധാനപ്പെട്ട അഞ്ചെണ്ണം മാത്രം പരിഗണിക്കുമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ തീരുമാനിച്ചിരുന്നു. ഇരുവിഭാഗത്തിനും വാദങ്ങള്‍ അവതരിപ്പിക്കാന്‍ രണ്ട് മണിക്കൂര്‍ വീതം സമയം അനുവദിക്കുമെന്ന് മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കിയിരുന്നു.