മോഷണം ആരോപിച്ച് ആള്‍ക്കൂട്ട മര്‍ദനം; വാളയാറില്‍ അതിഥിത്തൊഴിലാളി കൊല്ലപ്പെട്ടു; അഞ്ച് പേര്‍ പിടിയില്‍

Jaihind News Bureau
Friday, December 19, 2025

പാലക്കാട്: കേരളത്തെ വീണ്ടും നാണക്കേടിലാഴ്ത്തി പാലക്കാട് വാളയാറില്‍ ആള്‍ക്കൂട്ട കൊലപാതകം. മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ വളഞ്ഞിട്ട് തല്ലിച്ചതച്ച അതിഥിത്തൊഴിലാളി മരിച്ചു. ഛത്തീസ്ഗഡ് ബിലാസ്പുര്‍ സ്വദേശി രാമനാരായണ്‍ ഭയ്യാര്‍ (31) ആണ് ക്രൂരമായ മര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

ബുധനാഴ്ച വൈകിട്ട് ആറോടെ വാളയാര്‍ അട്ടപ്പള്ളത്തായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം. മദ്യപിച്ച നിലയിലായിരുന്ന രാമനാരായണനെ മോഷ്ടാവാണെന്ന് സംശയിച്ചാണ് ഒരു സംഘം ആളുകള്‍ തടഞ്ഞുവെച്ചത്. ചോദ്യം ചെയ്യല്‍ എന്ന പേരില്‍ തുടങ്ങിയ ആക്രമണം ക്രൂരമായ മര്‍ദനമായി മാറുകയായിരുന്നു. കയ്യില്‍ മോഷണവസ്തുക്കളൊന്നും ഇല്ലാതിരുന്നിട്ടും സംഘം വിട്ടയച്ചില്ല. മര്‍ദനമേറ്റ രാമനാരായണ്‍ രക്തം ഛര്‍ദിച്ച് നിലത്തുവീണതോടെയാണ് മരണം സംഭവിച്ചത്.
പോലീസ് നടപടി:

സംഭവത്തില്‍ 10 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ അഞ്ചുപേരുടെ അറസ്റ്റാണ് നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കൊല്ലപ്പെട്ട യുവാവിന്റെ ശരീരത്തില്‍ ക്രൂരമായ മര്‍ദനമേറ്റ പാടുകളുണ്ടെന്ന് വാളയാര്‍ ഇന്‍സ്‌പെക്ടര്‍ എന്‍.എസ്. രാജീവ് അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലേ ആന്തരികാവയവങ്ങള്‍ക്കേറ്റ പരിക്കുകളെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കൂ.
മധുവിന്റെ ഓര്‍മ്മകളിലേക്ക് കേരളം:

2018-ല്‍ അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവായ മധുവിനെ ആള്‍ക്കൂട്ടം വിചാരണ ചെയ്ത് കൊലപ്പെടുത്തിയതിന് സമാനമായ സംഭവമാണ് അട്ടപ്പള്ളത്തും ആവര്‍ത്തിച്ചിരിക്കുന്നത്. മധു വധക്കേസില്‍ 13 പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചിട്ടും, ആള്‍ക്കൂട്ട നീതി നടപ്പാക്കുന്ന പ്രവണത കേരളത്തില്‍ തുടരുന്നത് വലിയ ആശങ്കയ്ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്.