പാർട്ടിയില്‍ വിഭാഗീയതയ്ക്ക് തുടക്കമിട്ടത് വിഎസ്; ഗുരുതര ആരോപണവുമായി ലോറന്‍സിന്‍റെ ആത്മകഥ

Jaihind Webdesk
Friday, November 3, 2023

 

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുതിർന്ന സിപിഎം നേതാവ് എം.എം. ലോറന്‍സിന്‍റെ ആത്മകഥ നാളെ പുറത്തിറങ്ങും. സിപിഎമ്മിലെ വിഭാഗീതയുടെ നേർക്കാഴ്ചകൾ കോർത്തിണക്കിയും ഇതിൽ പ്രതിസ്ഥാനത്ത് വിഎസിനെ നിർത്തിയുമാണ് ഓര്‍മ്മച്ചെപ്പ് തുറക്കുമ്പോള്‍ എന്ന എം.എം. ലോറൻസിന്‍റെ ആത്മകഥ നാളെ പുറത്തിറങ്ങുന്നത്. വ്യക്തി പ്രഭാവം വര്‍ധിപ്പിക്കാന്‍ വി.എസ്. പ്രത്യേകം ആളുകളെ നിയോഗിച്ചിരുന്നതായും പാർട്ടിയിലെ
വിഭാഗീയതയ്ക്ക് തുടക്കമിട്ടത് വി.എസ്. ആണെന്നു മാണ് അത്മകഥയിൽ ലോറൻസ് എടുത്തു കാട്ടുന്നത്.

വി എസ് അച്യുതാനന്ദനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായിട്ടാണ് മുതിർന്ന സിപിഎം നേതാവ് എം.എം. ലോറന്‍സിന്‍റെ ഓര്‍മ്മച്ചെപ്പ് തുറക്കുമ്പോള്‍ എന്ന ആത്മകഥയിലെ ഓർമ്മചെപ്പുകൾ തുറക്കുന്നത്. വ്യക്തി പ്രഭാവം വര്‍ധിപ്പിക്കാന്‍ വി.എസ്. പ്രത്യേകം ആളുകളെ നിയോഗിച്ചിരുന്നതായും പാർട്ടിയിലെ വിഭാഗീയതയ്ക്കു തുടക്കമിട്ടത് വി.എസ്. ആണെന്നുമാണ് ആത്മകഥയിൽ ലോറൻസ് എടുത്തു കാട്ടുന്നത്. ആത്മകഥയിലെ വിഭാഗീയത എന്ന അധ്യായത്തിലാണ് വി.എസ്. അച്യുതാനന്ദന്‍റെ വെട്ടി നിരത്തലുകളുടെ കഥയും പാർട്ടിയിലെ വിഭാഗീയതയും ലോറൻസ് തുറന്നുകാട്ടുന്നത്.
പാലക്കാട് സമ്മേളനത്തില്‍ വെട്ടിനിരത്തപ്പെട്ട സിഐടിയു പക്ഷത്തിലെ പ്രമുഖനായിരുന്ന ലോറന്‍സ് പാര്‍ട്ടിയിലെ വിഭാഗീയതയുടെ ചരിത്രവും പരിണാമവും ഒക്കെ എണ്ണിയെണ്ണി വിശദീകരിക്കുന്നുണ്ട്. പാര്‍ട്ടിയിലെ വിഭാഗീയത തുടങ്ങുന്നത് എറണാകുളത്താണെന്നാണ് ലോറന്‍സ് ചൂണ്ടിക്കാട്ടുന്നത്. അച്യുതാനന്ദന്‍, എ.പി. വര്‍ക്കിയെ വിഭാഗീയത സൃഷ്ടിക്കാന്‍ ഉപയോഗിക്കുകയായിരുന്നു എന്നാണ് ലോറൻസ് പറയുന്നത്.

ഇതിനു പുറമേ പാര്‍ട്ടി നേതൃത്വത്തിലുണ്ടായിരുന്ന മറ്റുചിലരെയും ഉപയോഗിച്ചു വി.എസ്. വിഭാഗീയത ആളിക്കത്തിച്ചതായും
ഇക്കാര്യം ഒരിക്കല്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇ.കെ. നായനാര്‍ തുറന്നുപറഞ്ഞതായിട്ടുമാണ് എം.എം. ലോറൻസ് വിശദീകരിക്കുന്നത്. വിശ്രമാര്‍ത്ഥം തിരുവനന്തപുരത്ത് താമസിച്ചിരുന്ന ഇഎംഎസ് എന്നും എകെജി സെന്‍ററില്‍ എത്തിയിരുന്നത് വി.എസ്. അച്യുതാനന്ദന് അസ്വസ്ഥത സൃഷ്ടിച്ചിരുന്നതായും ലോറൻസ് എടുത്തു കാട്ടുന്നുണ്ട്.

കോഴിക്കോട് സമ്മേളനത്തില്‍ വിഎസിനെ വോട്ടെടുപ്പില്‍ നായനാര്‍ തോല്‍പ്പിച്ചതിന്‍റെ ഉള്ളുകളികളും ലോറന്‍സ് തുറന്നു പറയുന്നു. കോഴിക്കോട് സമ്മേളനത്തിനുശേഷം തനിക്കെതിരെന്ന് തോന്നുന്നവരെ തിരഞ്ഞുപിടിച്ച് പ്രതികാരം ചെയ്യാന്‍ വി.എസ്. കരുക്കള്‍ നീക്കിയാതായും ആത്മകഥയിലൂടെ ലോറൻസ് വെളിപ്പെടുത്തുന്നു. നാളെ നിയമസഭാ പുസ്തകോത്സവ വേദിയിലാണ് ലോറൻസിന്‍റെ ആത്മകഥ പുറത്തിറങ്ങുന്നത്.