വോട്ടര്‍ പട്ടിക ക്രമക്കേട്: കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുന്നു; ഒരു മാസം നീണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടികള്‍

Jaihind News Bureau
Tuesday, August 12, 2025

വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ്. ഇന്ന് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ ചേര്‍ന്ന എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിമാരുടെയും ഇന്‍-ചാര്‍ജ്ജുകളുടെയും യോഗത്തിലാണ് തീരുമാനം. രാഹുല്‍ ഗാന്ധി തുറന്നുകാട്ടിയ വോട്ടര്‍ പട്ടിക ക്രമക്കേടുകള്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടികള്‍ക്ക് കോണ്‍ഗ്രസ് രൂപം നല്‍കിയിരിക്കുന്നത്.

ലോക്സഭയില്‍ നടന്ന ചര്‍ച്ചയിലാണ് വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് രാഹുല്‍ ഗാന്ധി ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. കര്‍ണാടകയിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തില്‍ മാത്രം ഒരു ലക്ഷത്തിലധികം വ്യാജ വോട്ടുകള്‍ കണ്ടെത്തിയതായി അദ്ദേഹം അവകാശപ്പെട്ടു. 11,965 ഇരട്ട വോട്ടര്‍മാര്‍, 40,009 വ്യാജ വിലാസങ്ങള്‍, ഒരൊറ്റ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത 10,452 പേര്‍, വ്യാജ ഫോട്ടോകളുള്ള 4,132 വോട്ടര്‍മാര്‍, കൂടാതെ ഫോം 6 ദുരുപയോഗം ചെയ്ത് വോട്ടര്‍മാരെ ചേര്‍ത്ത 33,692 പേര്‍ എന്നിവരെക്കുറിച്ചുള്ള വിവരങ്ങള്‍ അദ്ദേഹം സഭയില്‍ വെളിപ്പെടുത്തി. ഈ വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ (ഇ.സി.ഐ.) ബി.ജെ.പി.ക്ക് വേണ്ടി ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന്, ഓഗസ്റ്റ് 14-ന് രാത്രി രാജ്യത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ‘ലോക്തന്ത്ര ബച്ചാവോ മഷാല്‍ യാത്ര’ എന്ന പേരില്‍ പന്തം കൊളുത്തി പ്രകടനങ്ങള്‍ സംഘടിപ്പിക്കും. ജനാധിപത്യം സംരക്ഷിക്കാന്‍ ജനങ്ങളെ അണിനിരത്തുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം. ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 7 വരെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രധാന നഗരങ്ങളിലും ‘വോട്ട് ചോര്‍, ഗദ്ദി ചോഡ്’ (വോട്ട് മോഷ്ടിച്ചവര്‍, അധികാരം ഒഴിയുക) എന്ന പേരില്‍ ബഹുജന റാലികള്‍ നടത്തും. വോട്ടര്‍ പട്ടിക ക്രമക്കേടുകള്‍ക്കെതിരെ ശക്തമായ ജനവികാരം രൂപീകരിക്കാന്‍ ഈ റാലികള്‍ സഹായകമാകും. വോട്ടവകാശം സംരക്ഷിക്കുന്നതിനായി സെപ്റ്റംബര്‍ 15 മുതല്‍ ഒരു മാസക്കാലം രാജ്യമെമ്പാടും ‘ഒപ്പു ശേഖരണ കാമ്പയിന്‍’ നടത്തും. ഇതിലൂടെ അഞ്ച് കോടി വോട്ടര്‍മാരുടെ ഒപ്പ് ശേഖരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

വോട്ടര്‍പട്ടിക ക്രമക്കേടുകള്‍ക്കെതിരെ രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ കൃത്യമായ മറുപടി നല്‍കിയിട്ടില്ല. വോട്ടവകാശം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ എല്ലാ ഇന്ത്യക്കാരെയും അണിനിരത്തുമെന്നും ഇത് ‘ഒരാള്‍ക്ക് ഒരു വോട്ട്’ എന്ന തത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.