മലപ്പുറത്തുനിന്ന് കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയിൽനിന്ന് കണ്ടെത്തി

 

മലപ്പുറം: വിവാഹ ആവശ്യത്തിനു പണം സംഘടിപ്പിക്കാനെന്ന് പറഞ്ഞ് വീട്ടിൽനിന്നു പോയതിനു പിന്നാലെ കാണാതായ മങ്കട പള്ളിപ്പുറം കുറന്തല വീട്ടിൽ വിഷ്ണുജിത്തിനെ ഊട്ടിയിൽനിന്നു കണ്ടെത്തി. തമിഴ്നാട് ‌പോലീസും മലപ്പുറം പോലീസും ചേർന്നാണ് വിഷ്ണുജിത്തിനെ കണ്ടെത്തിയതെന്ന് മലപ്പുറം എസ്പി എസ്. ശശിധരന്‍ പറഞ്ഞു. സ്വമേധയാ പോയതാണോ മറ്റേതെങ്കിലും സാഹചര്യത്തിൽ പോയതാണോയെന്നുള്ള കാര്യങ്ങൾ പരിശോധിച്ചശേഷം പറയാമെന്ന് എസ്പി അറിയിച്ചു. സുഹൃത്ത് ശരത്തിന്‍റെ കയ്യിൽനിന്ന് ഒരു ലക്ഷം രൂപ വാങ്ങിയശേഷമാണ് പോയത്.

സംഭവത്തിൽ അന്വേഷണസംഘം തമിഴ്നാട് പോലീസിന്‍റെ സഹായം തേടിയിരുന്നു. കോയമ്പത്തൂർ, മധുക്കര പോലീസ് സ്റ്റേഷനിലേക്കും യുവാവിന്‍റെ ഫോട്ടോയും വിവരങ്ങളും കൈമാറിയിരുന്നു. വാളയാർ, കസബ പോലീസ് സംയുക്തമായാണ് അന്വേഷണം നടത്തിയത്. ഇതിനിടെ, വിഷ്ണുജിത്തിന്‍റെ ഫോൺ ഓണായിരുന്നു. സഹോദരി വിളിച്ചപ്പോഴാണ് ഫോൺ റിങ് ചെയ്തത്. തുടർന്ന് മറുവശത്തുള്ളയാൾ ഫോൺ എടുത്തെങ്കിലും ഒന്നും സംസാരിക്കാതെ കട്ട് ചെയ്തു . തമിഴ്നാട് കൂനൂരിലാണ് ഫോൺ ഉള്ളതെന്നാണ് ടവർ ലൊക്കേഷൻ സൂചിപ്പിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിഷ്ണുജിത്തിനെ ഊട്ടിയിൽനിന്നു കണ്ടെത്തിയത്.

Comments (0)
Add Comment