മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണം വേണം; നിയമപോരാട്ടത്തിന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ: ഹർജി ഫയലില്‍ സ്വീകരിച്ച് കോടതി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മകൾ വീണാ വിജയനും സിഎംആർഎൽ കമ്പനിക്കുമെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎല്‍എ നൽകിയ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി പരിഗണിച്ചത്. ഹർജി 14ന് വീണ്ടും പരിഗണിക്കും.

സിഎംആർഎൽ കമ്പനിക്ക് തോട്ടപ്പള്ളിയിൽ നിന്നും കരിമണൽ കടത്താൻ സർക്കാർ ഒത്താശ ചെയ്തതടക്കം നിരവധി ആരോപണങ്ങളാണ് ഹർജിയിൽ ഉന്നയിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്ലിനെ മുൻ നിർത്തി സ്വകാര്യ കമ്പനിയെ സഹായിക്കാൻ മുഖ്യമന്ത്രി നേരിട്ട് നീക്കം നടത്തിയെന്നാണ് പ്രധാന ആരോപണം. ഇതിന്‍റെ പ്രത്യുപകാരമായി വീണാ വിജയന്‍റെ കമ്പനിയിലേക്ക് മാസപ്പടി നൽകിയെന്നും ഹർജിയിൽ ആരോപിക്കുന്നു. ഹർജി ഫയലിൽ സ്വീകരിക്കുന്നതിനെ സർക്കാർ അഭിഭാഷകൻ എതിർത്തു.

മുഖ്യമന്ത്രി, മകൾ വീണ, സിഎംആർഎൽ, സിഎംആർഎൽ എംഡി, എക്സാലോജിക് എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹർജി. സമാന സ്വഭാവമുള്ള ഹർജികൾ മാത്യു കുഴൽനാടൻ മറ്റ് കോടതികളിൽ നൽകിയിട്ടുണ്ടോ എന്നു വ്യക്തമല്ലെന്നും, ഇക്കാര്യം പരിശോധിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി അടുത്ത മാസം 14-ന് റിപ്പോർട്ട് നൽകാൻ വിജിലൻസ് ഡയറക്ടറോട് നിർദ്ദേശിച്ചു.

Comments (0)
Add Comment