
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ ലഭിക്കാതെ മരിച്ച കൊല്ലം സ്വദേശി വേണുവിന്റെ പുതിയ ശബ്ദസന്ദേശങ്ങള്‍ പുറത്തുവന്നത് സംഭവത്തിന്റെ ദുരന്തം വര്‍ദ്ധിപ്പിക്കുകയാണ്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം ആശുപത്രി ഏറ്റെടുക്കുമോയെന്നും, സാധാരണക്കാരോട് ഇങ്ങനെ മര്യാദകേട് കാണിക്കാമോയെന്നും വേണു ശബ്ദ സന്ദേശത്തില്‍ ബന്ധുവിനോട് ചോദിക്കുന്നു. ‘അത്രമാത്രം സങ്കടം വന്നിട്ടാണ് ഞാന്‍ ഈ സന്ദേശം അയക്കുന്നത്, ഇത് പൊതുസമൂഹത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരണം,’ എന്നും വേണു ആവശ്യപ്പെടുന്നു.
പുറത്തുവന്ന സന്ദേശത്തില്‍ വേണുവിന്റെ വാക്കുകള്‍ ഇങ്ങനെ: ‘ഒരു ആന്‍ജിയോഗ്രാമും എക്കോയും എടുക്കുന്നതിന് വേണ്ടിയാണോ ഈ അഞ്ചു ദിവസം പാഴാക്കുന്നത്? ഈ ദിവസത്തിനുള്ളില്‍ ഈ ശരീരത്തിന് എന്തെങ്കിലും സംഭവിച്ചാല്‍, ആരോഗ്യം വഷളായാല്‍ എന്തു ചെയ്യും? എന്റെ കുടുംബത്തിന് സംഭവിക്കുന്ന നഷ്ടം ഇവരെക്കൊണ്ട് നികത്താന്‍ സാധിക്കുമോ? എന്തൊരു മര്യാദയില്ലാത്ത ഇടപെടലാണ് ഇവര്‍ കാണിക്കുന്നത്. എനിക്കിത് രക്ഷപ്പെടാനുള്ള അവസാന അവസരമാണ്.’ സമയബന്ധിതമായി ചികിത്സ കിട്ടാത്തതിലുള്ള കടുത്ത ദുഃഖവും നിസ്സഹായാവസ്ഥയും ഈ വാക്കുകളില്‍ വ്യക്തമാണ്.
ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് അടിയന്തരമായി ആന്‍ജിയോഗ്രാം ചെയ്ത് ബ്ലോക്ക് മാറ്റുന്നതിനായി കൊല്ലം ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കര്‍ശന നിര്‍ദേശപ്രകാരമാണ് വേണുവിനെ തിരുവനന്തപുരത്തേക്ക് റഫര്‍ ചെയ്തത്. ഒരു നിമിഷം പോലും പാഴാക്കരുതെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച് അഞ്ചു ദിവസമായിട്ടും ആന്‍ജിയോഗ്രാം, എക്കോ തുടങ്ങിയ പരിശോധനകള്‍ക്ക് പോലും വേണുവിനെ വിധേയമാക്കിയില്ല. വ്യാഴാഴ്ച ആന്‍ജിയോഗ്രാം ചെയ്യാമെന്ന് അറിയിച്ചിരുന്നെങ്കിലും, വായിച്ച പട്ടികയില്‍ പോലും വേണുവിന്റെ പേര് ഉണ്ടായിരുന്നില്ല.
ക്രിയാറ്റിന്റെ അളവ് കൂടുതലായിരുന്നതുകൊണ്ടാണ് ചികിത്സ നല്കാന് സാധിക്കാതിരുന്നത് എന്നായിരുന്നു മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ പ്രാഥമിക വിശദീകരണം. എന്നാല്‍, ഇന്ന് പുറത്തുവന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഈ വാദങ്ങളെ ഖണ്ഡിക്കുന്നതാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ക്രിയാറ്റിന്റെ അളവ് കുറവായിരുന്നു എന്നും, ആന്‍ജിയോഗ്രാം അടക്കമുള്ള ചികിത്സകള്‍ നല്കി വേണുവിന്റെ ജീവന് രക്ഷിക്കാന്‍ സാധിക്കുമായിരുന്നു എന്നും കണ്ടെത്തുകയുണ്ടായി. ഇതോടെ, ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിക്കാന്‍ നിരത്തിയ കാരണം അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞു.