വീണാ വിജയന് കിട്ടിയത് അഴിമതിപ്പണം; സിപിഎം മറുപടി പറയണമെന്ന് മാത്യൂ കുഴല്‍നാടന്‍ എംഎല്‍എ

Jaihind News Bureau
Friday, April 25, 2025

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ സിഎംആര്‍എല്ലിന്റെ സഹോദര സ്ഥാപനമായ എംപവര്‍ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് എന്ന സ്ഥാപനത്തില്‍ നിന്ന് വായ്പയായി ലഭിച്ച തുക തിരിച്ചടച്ചുവെന്ന് വ്യാജ രേഖയുണ്ടാക്കി അത് സ്വന്തമാക്കിയെന്ന് എസ്എഫ്ഐഒ കുറ്റപത്രത്തിലൂടെ വ്യക്തമായ സഹാചര്യത്തില്‍ ഈ അഴിമതിപ്പണം ഏത് ഗണത്തില്‍ സിപിഎം ഉള്‍പ്പെടുത്തുമെന്ന് മാത്യൂ കുഴല്‍നാടന്‍ എംഎല്‍.എ. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മാസപ്പടി ആരോപണം ഉയര്‍ന്നത് മുതല്‍ സിപിഎം അതിനെ ന്യായീകരിക്കുകയാണ്. രണ്ട് കമ്പനികള്‍ നടത്തിയ സുതാര്യമായ ഇടപാടാണെന്നും അതിന് അവര്‍ നികുതി അടച്ചിട്ടുണ്ടെന്നുള്ള വാദഗതികളാണ് സിപിഎം നിരത്തിയത്. ഈ ആരോപണം ഉയര്‍ന്നിട്ട് ഇതുവരെ അതിന് വ്യക്തമായ മറുപടി നല്‍കാന്‍ വീണാ വിജയന്‍ തയ്യാറായിട്ടില്ല. സിപിഎം പി.ബി മുതല്‍ ലോക്കല്‍ സെക്രട്ടറിവരെ ന്യായീകരണവുമായി രംഗത്തെത്തി. വായ്പയായി ലഭിച്ച തുക വകമാറ്റിയതിനെ കുറിച്ച് സിപിഎം നേതൃത്വത്തിന് എന്താണ് പറയാനുള്ളത്?

എസ്എഫ് ഐഒ കുറ്റപത്രത്തില്‍ വീണാ വിജയന്‍ ക്രമക്കേട് കാട്ടിയെന്ന് പറയുന്നുണ്ട്.എംപവര്‍ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റില്‍ നിന്ന് വീണയ്ക്ക് പണം നല്‍കിയെന്ന് കടലാസില്‍ കുറിക്കുകയും പിന്നീട് അത് തിരികെ നല്‍കിയെന്ന് കടലാസ് രേഖയുണ്ടാക്കുകയും ചെയ്തു. എന്നാല്‍ അങ്ങനെയൊരു പണം നല്‍കിയതല്ലാതെ തിരികെ നല്‍കിയില്ലെന്ന് എസ്എഫ് ഐഒ കണ്ടെത്തി. ഈ ഇടപാട് ഏത് കരാറിന്റെ അടിസ്ഥാനത്തിലാണെന്ന് പറയാനുള്ള ബാധ്യത സിപിഎമ്മിനുണ്ട്. ചുരുങ്ങിയ പക്ഷം അത് അഴിമതിപ്പണമാണെന്ന്് സിപിഎം അംഗീകരിക്കേണ്ടി വരും.

എസ്എഫ് ഐ ഒ കുറ്റപത്രപ്രകാരം സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് കോടിക്കണക്കിന് അനധികൃത കള്ളപ്പണം വെളുപ്പിക്കുന്നതിന് അക്കൗണ്ടില്‍ വാങ്ങി അത് ഉപയോഗിച്ച് കൊണ്ടിരിക്കുകയാണ് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍.തുക തിരിച്ചടച്ചെന്ന് കടലാസു രേഖയുണ്ടാക്കിയത് ബോധ്യമായ സാഹചര്യത്തില്‍ വീണാ വിജയന് ലഭിച്ചത് അഴിമതിപ്പണമാണെന്ന കാര്യം സിപിഎം അംഗീകരിക്കുമോയെന്നും മാത്യൂകുഴല്‍ നാടന്‍ ചോദിച്ചു.