ഒഴിഞ്ഞ കസേരകള്‍ക്ക് മുന്നില്‍ മന്ത്രി വീണാ ജോര്‍ജിന്റെ പ്രസംഗം; മണ്ഡലത്തില്‍ ജനസമ്മതി കുറയുന്നതായി ആക്ഷേപം

Jaihind News Bureau
Wednesday, March 4, 2026

പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജ് പങ്കെടുത്ത ഉദ്ഘാടന ചടങ്ങില്‍ സദസ്സില്‍ ആളുകളില്ലാത്തത് ശ്രദ്ധേയമാകുന്നു. ഒഴിഞ്ഞ കസേരകളെ നോക്കി പ്രസംഗിക്കേണ്ട അവസ്ഥയിലായിരുന്നു മന്ത്രി. സാധാരണ ഇത്തരം പരിപാടികളില്‍ പാര്‍ട്ടി പ്രവര്‍ത്തകരോ തൊഴിലുറപ്പ് തൊഴിലാളികളോ എത്താറുള്ളതാണ്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ സദസ്സില്‍ ആരും എത്തിയില്ല.

കണ്ണൂരില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനെത്തുടര്‍ന്ന് മൂന്ന് ദിവസമായി പത്തനംതിട്ടയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു മന്ത്രി. ഇതിനുശേഷം എത്തിയ ആദ്യ ഉദ്ഘാടന പരിപാടിയിലാണ് ആളുകളുടെ എണ്ണം കുറഞ്ഞത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന തട്ടിക്കൂട്ട് നിര്‍മ്മാണ ഉദ്ഘാടനങ്ങളില്‍ ഒന്നായ ആയുര്‍വേദ ആശുപത്രി ഉദ്ഘാടന വേദിയിലാണ് മന്ത്രി സ്ഥിരം പല്ലവി ആവര്‍ത്തിച്ചത്.

മന്ത്രി കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ പ്രകോപനപരമായ നടപടികളില്‍ ആക്ഷേപമുയരുന്ന സാഹചര്യത്തിലാണ് മണ്ഡലത്തില്‍ പത്തനംതിട്ട ഫെസ്റ്റ് പോലുള്ള ഉദ്ഘാടന മാമാങ്കങ്ങള്‍ സംഘടിപ്പിക്കുന്നത്. സാധാരണ സി.പി.എം മന്ത്രിമാര്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ ജനപങ്കാളിത്തം ഉണ്ടാകാറുണ്ട്. എന്നാല്‍ മന്ത്രി വീണാ ജോര്‍ജിനെതിരെ ഭര്‍ത്താവ് ജോര്‍ജ് ജോസഫ് തന്നെ രംഗത്തുവന്ന സാഹചര്യവും പരിപാടിയിലെ കുറഞ്ഞ ജനപങ്കാളിത്തവും മന്ത്രിയുടെ ജനസമ്മതി കുറഞ്ഞതിന്റെ തെളിവായി പാര്‍ട്ടി വൃത്തങ്ങള്‍ വിലയിരുത്തുന്നു. മൈക്ക് ഓപ്പറേറ്റര്‍മാരും പോലീസ് ഉദ്യോഗസ്ഥരും ഇടതുപക്ഷ നഗരസഭാ അംഗങ്ങളും ഉദ്യോഗസ്ഥരും മാത്രമായി സദസ്സ് ശുഷ്‌കമായത് ഇതിന് തെളിവാണെന്നും ആക്ഷേപമുയരുന്നു.