Veena George| വീണാ ജോര്‍ജ്ജ് മന്ത്രീ അതു തെറ്റാണ്, മന്ത്രി പറഞ്ഞ ഗവേഷണ പ്രബന്ധം 2018-ല്‍, അമീബിക് മസ്തിഷ്‌ക ജ്വരവുമായി ഒരു ബന്ധവുമില്ലെന്ന് ആരോഗ്യവിദഗ്ദ്ധര്‍

Jaihind News Bureau
Sunday, September 14, 2025

 

തിരുവനന്തപുരം: മസ്തിഷ്ക്കജ്വരം കേരളത്തില്‍ മാരകമായി വ്യാപിക്കുമ്പോള്‍ സ്വന്തം നിസ്സഹായാവസ്ഥയെ ന്യായീകരിച്ച് മന്ത്രി വീണാ ജോര്‍ജ്ജ് ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്ത ലേഖനം അവരുടെ തന്നെ വന്‍ പിഴവു ചൂ്ണ്ടിക്കാട്ടുന്നു. അമീബിക് രോഗത്തിന്റെ വ്യാപനം 2013ല്‍ ഉ്മ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തു തന്നെ കണ്ടെത്തിയിരുന്നെന്നും അതിനെതിരേ ഒന്നും ചെയ്തില്ലെന്നുമായിരുന്നു മന്ത്രിയുടെ വാദം. ഈ രംഗത്തെ വലിയ കാര്യങ്ങളൊക്കെ ചെയ്തത് താന്‍ അധികാരത്തില്‍ എത്തിയിട്ടാണെന്ന് ഭംഗ്യന്തരണേ സൂചിപ്പിക്കുകയാരുന്നു ഈ പോസ്റ്റു വഴി വീണാ ജോര്‍ജ്ജ് ചെയ്തത്. എന്നാല്‍ സ്വന്തം കാലിന് വെടി കൊണ്ട അവസ്ഥയിലാണ് വീണാ ജോര്‍ജ്ജ് ഇപ്പോള്‍.

കോര്‍ണിയ അള്‍സറുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സ്വന്തം പോസ്റ്റില്‍ ഉന്നയിച്ച ഗവേഷണ പ്രബന്ധം 2013-ലല്ല, മറിച്ച് 2018-ല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് പ്രസിദ്ധീകരിച്ചതെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കിണര്‍ വെള്ളത്തില്‍ നിന്ന് കോര്‍ണിയ അള്‍സര്‍ പിടിപെടുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മന്ത്രിയുടെ വാദം തെറ്റാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അതു മാത്രമല്ല, ആരോഗ്യമന്ത്രി പരാമര്‍ശിച്ച ഗവേഷണ പ്രബന്ധം 2013-ലല്ല, മറിച്ച് 2018-ല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് പ്രസിദ്ധീകരിച്ചതെന്നാണ് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്. പ്രബന്ധം പ്രസിദ്ധീകരിച്ച തീയതി സഹിതം ചൂണ്ടിക്കാട്ടിയാണ് വിദഗ്ദ്ധര്‍ മന്ത്രിയുടെ പിഴവ് തുറന്നു കാട്ടുന്നത്.

കിണര്‍ വെള്ളത്തില്‍ നിന്ന് കോര്‍ണിയ അള്‍സര്‍ പിടിപെടുന്നത് 2013-ല്‍ തന്നെ കണ്ടെത്തിയിരുന്നു എന്നായിരുന്നു ആരോഗ്യമന്ത്രിയുടെ വാദം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ പഠന റിപ്പോര്‍ട്ട് പങ്കുവെച്ചായിരുന്നു മന്ത്രി കഴിഞ്ഞ ദിവസം ഈ വാദം ഉന്നയിച്ചത്. അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കീഴിലെ ആരോഗ്യവകുപ്പ് ഇതില്‍ യാതൊന്നും ചെയ്തില്ലെന്നും മന്ത്രി വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍, കെ.കെ. ശൈലജ ആരോഗ്യമന്ത്രിയായിരുന്നപ്പോഴാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ ഇപ്പോള്‍ ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല, കോര്‍ണിയ അള്‍സറും ഇപ്പോള്‍ വ്യാപിക്കുന്ന അമീബിക് ജ്വരവുമായി ഒരു ബന്ധവും ഇതേവരെ തെളിയിക്കപ്പെട്ടില്ലെന്നും ഇവര്‍ വാദിക്കുന്നു.

മന്ത്രി വീണാ ജോര്‍ജ് പറഞ്ഞതുപോലെ, റിപ്പോര്‍ട്ട് അമീബിക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ടതല്ലെന്നും കോര്‍ണിയ അള്‍സറുമായി ബന്ധപ്പെട്ടാണെന്നുമാണ് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്. ഡോ. അന്ന ചെറിയാന്‍, ഡോ. ആര്‍. ജ്യോതി എന്നിവര്‍ 2018-ല്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍, കോര്‍ണിയ അള്‍സര്‍ കേസുകള്‍ പരിശോധിച്ചപ്പോള്‍ അത് അമീബ മൂലമാണെന്ന് കണ്ടെത്തിയെന്നും, 64 ശതമാനം ആളുകള്‍ക്കും രോഗം വന്നത് കിണര്‍ വെള്ളത്തിലെ അമീബയില്‍ നിന്നാണെന്ന് സംശയിക്കുന്നതായും പറയുന്നുണ്ട്. എന്നാല്‍, മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഈ റിപ്പോര്‍ട്ടിന്റെ പ്രസിദ്ധീകരണ തീയതി ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതു ബോധപൂര്‍വ്വം വിട്ടുകളഞ്ഞതായാണ് ഇതോടെ തെളിയുന്നത്

മന്ത്രിയുടെ ഫേസ് ബുക്ക് പോസറ്റില്‍ ഇങ്ങനെ പറയുന്നു

പ്രിയപ്പെട്ടവരെ ഇന്ന് ഒരു പഠനരേഖ ഇവിടെ പങ്കുവയ്ക്കട്ടെ.
2013ലെ പഠനമാണ് കേട്ടോ. പഠനം നടത്തിയത് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍.
ഡോ. അന്ന ചെറിയാനും ഡോ.R ജ്യോതിയും.
അമീബയും അമീബ മൂലം ഉണ്ടാകുന്ന രോഗങ്ങളും എപ്പോഴെങ്കിലും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? ഈ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിലെ പ്രിയപ്പെട്ട ഡോക്ടര്‍മാര്‍ കണ്ടെത്തിത്തന്ന ഈ പഠന രേഖ (ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച study) 2013ലെ പഠനം.
രണ്ട് ഡോക്ടര്‍മാര്‍. അവര്‍ സ്വന്തം നിലയില്‍ പഠനം നടത്തി അന്നത്തെ യുഡിഎഫ് സര്‍ക്കാരിന്റെ ആരോഗ്യ വകുപ്പിലെ സീനിയര്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തി.
എന്താണ് ഈ പഠനത്തില്‍ ഉള്ളത് എന്നല്ലേ?

ഇവരുടെ മുന്നില്‍ എത്തിയ കോര്‍ണിയ അള്‍സര്‍ കേസുകളുടെ പരിശോധനയില്‍ അത് അമീബ മൂലമാണെന്ന് കണ്ടെത്തി. മാത്രമല്ല 64% ആളുകള്‍ക്കും രോഗം ഉണ്ടായത് കിണര്‍ വെള്ളത്തിലെ അമീബയില്‍ നിന്നാണെന്ന് സംശയിക്കുന്നതായി ഈ ഡോക്ടര്‍മാര്‍ കണ്ടെത്തി. സ്വാഭാവികമായി നമ്മില്‍ ചിലരെങ്കിലും ചോദിച്ചേക്കാം.
അന്ന് സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചു? നിര്‍ഭാഗ്യകരം എന്ന് പറയട്ടെ.
ഈ പഠന റിപ്പോര്‍ട്ടോ, അമീബ മൂലമുള്ള കേസുകളോ അന്ന് ആരോഗ്യ വകുപ്പിലെ ഉത്തരവാദിത്വപ്പെട്ടവര്‍ ശ്രദ്ധിച്ചില്ല.

ഡോ. അന്നാ ചെറിയാന്റെ നമ്പര്‍ കണ്ടെത്തി ഞാന്‍ വിളിച്ചു. രണ്ട് ഡോക്ടര്‍മാരോടുമുള്ള ആദരവ് അറിയിച്ചു.
നമ്മള്‍ എങ്ങനെയാണ് ചില കിണറുകളിലേയും ജലസംഭരണികളിലേയുമൊക്കെ വെള്ളത്തിലെ അമീബ രോഗമുണ്ടാക്കുന്നു എന്ന് കണ്ടെത്തിയത് എന്നുകൂടി പറയട്ടെ. 2023ലെ കോഴിക്കോട്ടെ നിപ ഔട്ട് ബ്രേക്കിന് ശേഷം പ്രത്യേകിച്ചും മസ്തിഷ്‌ക ജ്വരങ്ങള്‍ എല്ലാം റിപ്പോര്‍ട്ട് ചെയ്യണമെന്ന് കര്‍ശന നിര്‍ദേശം മുന്നോട്ടുവച്ചു. മാത്രമല്ല എന്ത് കാരണത്താല്‍ ഉണ്ടാകുന്നു എന്ന് കണ്ടെത്തണമെന്നും. 2023ല്‍ രണ്ട് അമീബിക് മസ്തിഷ്‌ക ജ്വരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രോഗത്തിന്റെ പരിശോധനയ്ക്കും ചികിത്സയ്ക്കും ആദ്യമായി ഒരു സംസ്ഥാനം ഗൈഡ് ലൈന്‍ ഇറക്കിയത് കേരളമാണ്, 2024ല്‍. ജലാശയങ്ങളില്‍ മുങ്ങുന്നവര്‍ക്കും കുളിക്കുന്നവര്‍ക്കും മാത്രമല്ല രോഗം ഉണ്ടാകുന്നത് എന്ന് കൂടി 2024 നാം കണ്ടെത്തി. അതിനാല്‍ നാം ഗൈഡ് ലൈനില്‍ ഭേദഗതി വരുത്തി. ജലാശയങ്ങളുമായി സമ്പര്‍ക്കം ഇല്ലെങ്കിലും അമീബിക് മസ്തിഷ്‌ക ജ്വരത്തിന് പരിശോധന നടത്തണം. ഈ വ്യവസ്ഥ ഗൈഡ് ലൈനില്‍ ഉള്‍പ്പെടുത്തി. അങ്ങനെ വ്യവസ്ഥ ചെയ്യുന്ന ലോകത്തിലെ ആദ്യ ഭൂപ്രദേശം കേരളമാണ്. സിഡിസി അറ്റ്‌ലാന്‍ഡയുടെ (യുഎസ്) ഗൈഡ് ലൈനിലും ഇതില്ല. അമീബിക് മസ്തിഷ്‌ക ജ്വരത്തെ പ്രതിരോധിക്കുന്നതിലും നിയന്ത്രിക്കുന്നതിലും ഏകാരോഗ്യത്തെ അടിസ്ഥാനമാക്കിയുള്ള സമഗ്ര ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയ ലോകത്തിലെ ആദ്യത്തെ ഭൂപ്രദേശവും കേരളമാണ്. കൂടുതല്‍ കേസുകള്‍ നമ്മള്‍ കണ്ടെത്താന്‍ തുടങ്ങി. നമ്മുടെ മുന്നിലെത്തിയ രോഗികളില്‍ രോഗം കണ്ടെത്തി. രോഗത്തിന് കാരണം അമീബ ആണെന്ന് കണ്ടെത്തി. അതിന്റെ ഉറവിടം കണ്ടെത്തി പൊതുജനാരോഗ്യ ഇടപെടല്‍ നടത്താന്‍ നാം ആരംഭിച്ചു.
ബഹു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തന്നെ വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്ന് ജലശുദ്ധിക്കായി ക്യാമ്പയിന്‍ ആരംഭിച്ചു.
Thanks to the brilliant people around me

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ലേഖനം പ്രസിദ്ധീകരിച്ച തീയതി ഒഴിവാക്കിയതിനെതിരേ വന്‍ ട്രോളുകളാണ് ഉണ്ടാകുന്നത്. റിപ്പോര്‍ട്ട് അമീബിക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ടതല്ല, കോര്‍ണിയ അള്‍സറുമായി ബന്ധപ്പെട്ടതാണെന്നും മന്ത്രിക്കു പറ്റിയത് വന്‍ പിഴവാണെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു