“അധ്യാപകർക്ക് ജാതീയ അധിക്ഷേപം നടത്താൻ അവകാശമില്ല; കേരളം അപമാനഭാരത്താൽ തലകുനിക്കണം”: വി.ഡി സതീശൻ

Jaihind News Bureau
Sunday, April 12, 2026

തിരുവനന്തപുരം: കടുത്ത ജാതീയ അധിക്ഷേപത്തെ തുടർന്ന് നെടുമങ്ങാട് സ്വദേശി നിതിൻ രാജ് ജീവനൊടുക്കിയ സംഭവം കേരളത്തിന് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിതിൻ രാജിന്റെ വസതി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യാപകർ ജാതീയമായി അധിക്ഷേപിച്ചതിനെത്തുടർന്നുണ്ടായ അപമാനഭാരത്താലാണ് ആ കുട്ടിക്ക് ജീവൻ വെടിയേണ്ടി വന്നത്. ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളുമാണ് ഇതിലൂടെ ഇല്ലാതായത്. സ്വന്തമായി വീട് പോലുമില്ലാത്ത സാഹചര്യത്തിലും എല്ലാം നഷ്ടപ്പെടുത്തി പഠിപ്പിച്ച മകന്റെ മൃതദേഹം ഏറ്റുവാങ്ങേണ്ടി വന്ന ആ കുടുംബത്തിന്റെ ഗതികേടിൽ കേരളം അപമാനഭാരത്താൽ തലകുനിച്ചു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ രംഗത്ത് ജാതീയ അധിക്ഷേപങ്ങൾ വർധിക്കുന്നത് തടയാൻ കർശന നിയമം അനിവാര്യമാണെന്ന് സതീശൻ ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ‘രോഹിത് വെമുല’യുടെ പേരിൽ പ്രത്യേക നിയമം കൊണ്ടുവരുമെന്ന് യു.ഡി.എഫ് പ്രകടനപത്രികയിൽ ഉറപ്പുനൽകിയിട്ടുണ്ട്. പഠനകാലത്ത് കുട്ടികൾക്ക് ലഭിക്കുന്ന ഇ-ഗ്രാന്റ് ഒരു ഔദാര്യമല്ല, മറിച്ച് നൂറ്റാണ്ടുകളോളം പാർശ്വവൽക്കരിക്കപ്പെട്ട ജനസമൂഹത്തിന് ഭരണഘടന നൽകുന്ന അവകാശമാണ്. ഇത് ലഭിക്കാത്തതിനെച്ചൊല്ലി പോലും കുട്ടികളെ പരിഹസിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിദ്ധാർത്ഥിന്റെയും നിതിൻ രാജിന്റെയും കേസുകൾ ചൂണ്ടിക്കാട്ടി സർക്കാരിന്റെ നിലപാടിനെയും പ്രതിപക്ഷ നേതാവ് വിമർശിച്ചു. പൂക്കോട് വെറ്റനറി കോളേജിലെ സിദ്ധാർത്ഥിന്റെ കാര്യത്തിലും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. വിദ്യാർത്ഥികൾക്ക് വഴികാട്ടിയാകേണ്ട അധ്യാപകർ തന്നെ ജാതീയ അധിക്ഷേപം നടത്തുന്നത് ക്രൂരമാണ്. അത്തരം ആളുകൾക്ക് അധ്യാപകരായി തുടരാൻ അവകാശമില്ല. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.