‘ശബരിമലയിൽ ‘ഉരുണ്ടുകളി’ വേണ്ട, സത്യവാങ്മൂലം തിരുത്തുമോ’?; സർക്കാരിനെ വെല്ലുവിളിച്ച് വി.ഡി. സതീശൻ

Jaihind News Bureau
Tuesday, February 17, 2026

ശബരിമല വിഷയത്തിൽ സർക്കാരും-സി.പി.എമ്മും നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്‌ത്രീകളെ പ്രവേശിപ്പിച്ചതിൽ മുമ്പ് തെറ്റ്പറ്റിയെന്ന് പറഞ്ഞ സർക്കാർ ഇപ്പോൾ അതിൽ നിന്നും പിന്മാറിയോ എന്ന് തുറന്ന് പറയണം. എൽ.ഡി.എഫ് ജാഥകൾ കേവലം പി.ആർ. നാടകം മാത്രമായി മാറിയെന്ന് ജനം തിരിച്ചറിഞ്ഞെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സർക്കാർ ഇപ്പോഴും ഉരുണ്ടുകളിക്കുകയാണ്. വിഷയത്തിൽ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്താൻ സർക്കാർ തയ്യാറാണോ എന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. നവോത്ഥാനത്തിന്റെ പേരിൽ പോലീസ് സംരക്ഷണത്തിൽ സ്ത്രീകളെ മലകയറ്റിയത് തെറ്റാണെന്ന് മുമ്പ് പറഞ്ഞ സർക്കാരും സിപിഎമ്മും മുമ്പ് സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്ങ്മൂലം തിരുത്താൻ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും വിഡി ചോദിച്ചു.

ആഗോള അയ്യപ്പ സംഗമത്തിന്റെ മറവിൽ സർക്കാർ വലിയ തോതിൽ കൊള്ള നടത്തുന്നുവെന്നും ഇതിൽ സർക്കാരിന് നേരിട്ടുള്ള പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ നെൽകർഷകർ ഇത്രയും ദുരിതം അനുഭവിച്ച മറ്റൊരു കാലഘട്ടമില്ലെന്നും, ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കൃത്യമായ രീതിയിൽ നെല്ല് സംഭരണം നടന്നിരുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഇപ്പോൾ കർഷകർക്ക് അർഹമായ തുക പോലും ലഭിക്കുന്നില്ലെന്നും അദ്ദേഹം പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രത്തിൻ്റെ പുതിയ ഉത്തരവ് കർഷകരെ ദ്രോഹിക്കുന്നതാണെന്ന്യം അദ്ദേഹം ചൂണ്ടികാട്ടി.

എം.വി ഗോവിന്ദന്‍ നയിച്ച എൽ.ഡി.എഫ് ജാഥ കേവലം പി.ആർ. നാടകം മാത്രമാണെന്നും അദ്ദേഹം വിമർശിച്ചു. ബാലുശേരിയിൽ പെൻഷൻ പൈസയുമായി ബന്ധപ്പെട്ട് സിപിഎം വയോദികനെ ഉപയോഗിച്ച് നടത്തിയ നാടകം പിആർ പരിപാടിയാണെന്ന് തെളിഞ്ഞെന്നും വി.ഡി സതീശൻ പരിഹസിച്ചു.

മുസ്‌ലിംകൾ കേരളത്തിൽ സുരക്ഷിതരാണെന്ന കാന്തപുരം എ.പി. അബൂബക്കർ മുസലിയാർയുടെ പ്രസ്താവന അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും വി.ഡി സതീശൻ പറഞ്ഞു. രാജ്യത്തെ ന്യൂനപക്ഷങ്ങൾ ഭീതിയിലാണ് ജീവിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.