‘ഉത്തമരായ കമ്മ്യൂണിസ്റ്റുകാർ പോലും ഭരണമാറ്റം ആഗ്രഹിക്കുന്നു; പിണറായി 3.0 എന്ന് കേൾക്കുമ്പോൾ ജനങ്ങൾ തലയിൽ കൈവെക്കുന്നു’: വി.ഡി. സതീശൻ

Jaihind News Bureau
Tuesday, February 10, 2026

പിണറായി വിജയൻ സർക്കാർ അധികാരത്തിൽ നിന്ന് താഴെയിറങ്ങണമെന്ന് യുഡിഎഫിനെക്കാൾ കൂടുതൽ ആഗ്രഹിക്കുന്നത് കേരളത്തിലെ ഉത്തമരായ കമ്മ്യൂണിസ്റ്റുകാരും ഇടതുയാത്രികരുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പിണറായിയുടെ തുടർഭരണം ഒരിക്കലും സംഭവിക്കരുതെന്ന സാറാ ജോസഫിന്റെ പ്രസ്താവന കേരളത്തിലെ പൊതുമനസ്സിന്റെ പ്രതിഫലനമാണ്. ‘പിണറായി 3.0’ എന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ പോലും കേരളത്തിലെ ജനങ്ങൾ തലയിൽ കൈവെക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. പുതുയുഗ യാത്രയുടെ ഭാഗമായി വയനാട് ജില്ലയിൽ ജനങ്ങളുമായി സംവദിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദത്തിലും സർക്കാരിനെതിരെ അദ്ദേഹം കടുത്ത വിമർശനം ഉന്നയിച്ചു. കേസിൽ അടൂർ പ്രകാശിന്റെ മൊഴിയെടുത്ത പ്രത്യേക അന്വേഷണ സംഘം (SIT) മുഖ്യമന്ത്രി പിണറായി വിജയന്റെയും മൊഴിയെടുക്കാൻ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അന്വേഷണ സംഘത്തിന് മേൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശക്തമായ സമ്മർദ്ദമുണ്ടെന്നും എസ്‌ഐടിയിൽ സിപിഎമ്മിന്റെ ഏജന്റുമാരാണ് പ്രവർത്തിക്കുന്നതെന്നും സതീശൻ ആരോപിച്ചു.

കേരളത്തിലെ സാംസ്കാരിക പ്രവർത്തകർ ഒന്നൊന്നായി ഭരണത്തിനെതിരെ രംഗത്തുവരുന്നത് സർക്കാരിന്റെ വീഴ്ചകൾക്കുള്ള തെളിവാണ്. വന്യജീവി ആക്രമണം ഉൾപ്പെടെയുള്ള വയനാട്ടിലെ ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങൾ കേൾക്കാതെയും പരിഹരിക്കാതെയും സർക്കാർ മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനവികാരം പൂർണ്ണമായും സർക്കാരിന് എതിരാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഇതിനുള്ള മറുപടിയാകുമെന്നും സതീശൻ കൂട്ടിച്ചേർത്തു.