
സംസ്ഥാനത്ത് നിയമങ്ങൾ കാറ്റിൽപ്പറത്തി കൊടും ക്രിമിനലുകൾക്ക് വഴിവിട്ട രീതിയിൽ പരോൾ അനുവദിക്കുന്നതില്‍ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഗൗരവകരമായ ഈ വിഷയം സഭയിൽ ഉന്നയിച്ചിട്ടും സ്പീക്കർ അത് അവഗണിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സി.പി.എം പ്രതിരോധത്തിലാകുന്ന വിഷയങ്ങളിൽ ചർച്ച അനുവദിക്കാതെ ഭരണപക്ഷത്തിന് കുടപിടിക്കുന്ന നിലപാടാണ് സ്പീക്കർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം നിയമസഭാ കവാടത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.
നൂറ് ദിവസങ്ങൾ വരെയാണ് ക്രിമിനലുകൾക്ക് പരോൾ അനുവദിക്കുന്നതെന്നും ഇത് എല്ലാ ചട്ടങ്ങളുടെയും ലംഘനമാണെന്നും സതീശൻ ചൂണ്ടിക്കാട്ടി. നിയമസഭയിൽ കെ.കെ. രമ ഉയർത്തിയ ചോദ്യങ്ങൾക്ക് മുന്നിൽ മറുപടി പറയാനാകാതെ മുഖ്യമന്ത്രി ഒളിച്ചോടുകയാണ് ചെയ്തത്. ടി.പി. വധക്കേസിലെ ഗൂഢാലോചന പുറത്തുവരുമെന്ന ഭയമാണ് സി.പി.എം നേതൃത്വത്തിന് ഇപ്പോഴുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
പയ്യന്നൂരിലെ ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ച വി. കുഞ്ഞിക്കൃഷ്ണനെ വധിക്കാനാണോ പ്രതികൾക്ക് തുടർച്ചയായി പരോൾ നൽകുന്നതെന്ന സംശയം നിലനിൽക്കുന്നുണ്ടെന്നും സതീശൻ പറഞ്ഞു. ക്രിമിനലുകളെ സർക്കാർ പരസ്യമായി പ്രോത്സാഹിപ്പിക്കുകയാണ്. ടി.പി. കേസ് പ്രതികൾ ഉൾപ്പെടെയുള്ളവരെ പാർട്ടി ഭയപ്പെടുന്നതിനാലാണ് അവർക്ക് ഇത്തരത്തിൽ വഴിവിട്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.