
ശബരിമല യുവതീപ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടിൽ അടിയന്തരമായി തിരുത്തൽ വരുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. തെറ്റായ നിലപാടുകളിൽ പരസ്യമായി മാപ്പ് പറഞ്ഞ് സമുദായ നേതാക്കളെ കൂടെക്കൂട്ടാനാണ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്. എന്നാൽ ഈ വിഷയത്തിൽ സർക്കാർ ഇപ്പോഴും ഉരുണ്ടുകളിക്കുകയാണെന്ന് അദ്ദേഹം പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കവെ ആരോപിച്ചു.
ഒരു തീരുമാനമെടുത്താൽ അതിൽ ഉറച്ചുനിൽക്കുന്നവരാണ് യുഡിഎഫ് എന്ന് സതീശൻ വ്യക്തമാക്കി. പിണറായി സർക്കാരിന് കൃത്യമായ തീരുമാനമോ നിലപാടോ ഉറപ്പോ ഇല്ല. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാർ നിലപാടിനെതിരെ അന്നുമുതൽ തെരുവിൽ സമരം ചെയ്തവരാണ് യുഡിഎഫ് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അയ്യപ്പ ഭക്തരുടെ വോട്ട് വേണമെന്ന ആഗ്രഹം സർക്കാരിനുണ്ടെങ്കിൽ, നിലവിലെ സത്യവാങ്മൂലം ഇന്ന് തന്നെ തിരുത്താൻ സർക്കാർ തയ്യാറാകണമെന്ന് വി.ഡി. സതീശൻ വെല്ലുവിളിച്ചു. വിശ്വാസികളെ വഞ്ചിക്കുന്ന സമീപനമാണ് സർക്കാർ തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.