
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് കോൺഗ്രസ് വാഗ്ദാനം ചെയ്ത വീടുകളുടെ നിർമ്മാണം വൈകാൻ കാരണം സംസ്ഥാന സർക്കാരിന്റെ നിലപാടില്ലായ്മയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. വീട് നിർമ്മിക്കാനാവശ്യമായ സ്ഥലം സർക്കാർ നൽകാമെന്ന് ആദ്യം ഉറപ്പുനൽകിയിരുന്നെങ്കിലും പിന്നീട് അതിൽ നിന്ന് പിന്മാറി. ഇതേത്തുടർന്നാണ് കോൺഗ്രസ് സ്വന്തം നിലയ്ക്ക് സ്ഥലം വാങ്ങാൻ തീരുമാനിച്ചത്. സർക്കാർ ഭൂമി ഏറ്റെടുക്കാൻ ഒരു വർഷമെടുത്തപ്പോൾ, നാല് മാസത്തിനുള്ളിൽ സ്ഥലം കണ്ടെത്തി നടപടികൾ പൂർത്തിയാക്കാൻ കോൺഗ്രസിന് സാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
ആദ്യഘട്ടമായി മൂന്നര ഏക്കർ സ്ഥലം കോൺഗ്രസ് ഏറ്റെടുത്തുകഴിഞ്ഞു. രണ്ടാം ഘട്ട സ്ഥലമേറ്റെടുക്കലിന്റെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇത് പൂർത്തിയാകുന്നതോടെ വീടുകളുടെ തറക്കല്ലിടൽ കർമ്മം നടക്കും. വയനാട്ടിൽ ഭൂമി ഏറ്റെടുക്കുമ്പോൾ നിരവധി നിയമപ്രശ്നങ്ങൾ പരിശോധിക്കാനുണ്ടെന്ന് മുഖ്യമന്ത്രി പറയുമ്പോഴും, കോൺഗ്രസ് വിജയകരമായി സ്ഥലം വാങ്ങി നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് കടക്കുകയാണെന്ന് സതീശൻ ചൂണ്ടിക്കാട്ടി. സ്ഥലം ലഭ്യമാക്കാൻ വൈകിയതിനെ ചൊല്ലി ടി. സിദ്ദിഖ് എം.എൽ.എ ഉൾപ്പെടെയുള്ളവർക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ നിസംഗതയെ രൂക്ഷമായി വിമർശിച്ച പ്രതിപക്ഷ നേതാവ്, ദുരിതാശ്വാസ നിധിയിലേക്ക് 1642 കോടി രൂപ ലഭിച്ചിട്ടും അത് അർഹരിലേക്ക് എത്തുന്നില്ലെന്ന് കുറ്റപ്പെടുത്തി. പാവപ്പെട്ടവരുടെ ചികിത്സാ സഹായം പോലും മുടങ്ങിയിരിക്കുകയാണ്. ഒരു വർഷം പിന്നിട്ടിട്ടും തകർന്നുപോയ റോഡുകളോ പാലങ്ങളോ പുനർനിർമ്മിക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല. ദുരന്തബാധിതരുടെ കൃത്യമായ പട്ടിക പോലും തയ്യാറാക്കാൻ കഴിയാത്ത ‘കഴിവുകെട്ട സർക്കാർ’ ആണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം ആഞ്ഞടിച്ചു. കർണാടക സർക്കാർ 100 വീടുകളുടെ പണം നൽകിയതും മുസ്ലിം ലീഗ് 52 വീടുകൾ പൂർത്തിയാക്കി കൈമാറാൻ ഒരുങ്ങുന്നതും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.