
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയം ഭയക്കുന്ന സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കണ്ണൂര്‍ ജില്ലയില്‍ ഉള്‍പ്പെടെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുന്നവര്‍ക്കും നേരെ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര നിര്‍ദ്ദേശം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കണ്ണൂരിലെ പയ്യന്നൂര്‍, മയ്യില്‍, തളിപ്പറമ്പ് മേഖലകളില്‍ സി.പി.എം പ്രവര്‍ത്തകര്‍ അഴിഞ്ഞാടുകയാണെന്ന് വാര്‍ത്താക്കുറിപ്പില്‍ അദ്ദേഹം ആരോപിച്ചു. പയ്യന്നൂരിലെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി. കുഞ്ഞികൃഷ്ണനെ പിന്തുണച്ച ടി. പുരുഷോത്തമന്റെ വീട് ആക്രമിക്കുകയും കാര്‍ തീയിടുകയും ചെയ്ത സംഭവം അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രചാരണത്തിന്റെ ഭാഗമായുള്ള ചുമരെഴുത്തുകള്‍ നശിപ്പിക്കുകയും വീടുകള്‍ക്ക് മുന്നില്‍ റീത്ത് വയ്ക്കുകയും ചെയ്ത നടപടി സി.പി.എമ്മിന്റെ അസഹിഷ്ണുതയാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്തും കോഴിക്കോട് ജില്ലയിലെ നാദാപുരം, പേരാമ്പ്ര എന്നിവിടങ്ങളിലും യു.ഡി.എഫ് ബൂത്ത് ഏജന്റുമാര്‍ക്ക് നേരെ നായ്ക്കുരണ പൊടി എറിഞ്ഞുള്ള പ്രാകൃത ആക്രമണങ്ങളാണ് നടന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ അക്രമങ്ങള്‍ക്കെല്ലാം ഒരു കേന്ദ്രീകൃത സ്വഭാവമുണ്ടെന്ന് സംശയിക്കുന്നതായും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
അക്രമികളെ അമര്‍ച്ച ചെയ്യാന്‍ പൊലീസിന്റെ കാര്യക്ഷമമായ ഇടപെടല്‍ ഉറപ്പാക്കണമെന്നും ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അടിയന്തരമായി ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അക്രമങ്ങളെ തള്ളിപ്പറയാന്‍ സി.പി.എം നേതൃത്വം തയ്യാറാകാത്തത് അക്രമങ്ങള്‍ അവരുടെ അറിവോടെയാണെന്നതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.