ഫാത്തിമ തഹ്ലിയക്കെതിരായ വര്‍ഗീയ പ്രചാരണം: വടകരയിലെ ‘കാഫിര്‍’ മോഡല്‍ ആവര്‍ത്തിക്കുന്നു; സി.പി.എമ്മിന്റേത് പരാജയഭീതിയെന്ന് വി.ഡി. സതീശന്‍

Jaihind News Bureau
Friday, April 3, 2026

തിരുവനന്തപുരം: പേരാമ്പ്രയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഫാത്തിമ തഹ്ലിയക്കെതിരായ വര്‍ഗീയ അനൗണ്‍സ്മെന്റ് വടകരയിലെ വിവാദമായ ‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ട് പ്രചാരണത്തിന് സമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി പിണറായി സര്‍ക്കാരിന്റെ ‘ഇരുണ്ട കാലത്തിനെതിരായ’ ജനവികാരത്തില്‍ നിന്ന് രക്ഷപ്പെടാമെന്നത് സി.പി.എമ്മിന്റെ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ സി.പി.എം നേതാക്കളുടെ അറിവോടെ നിര്‍മ്മിച്ച ‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ടിന്റെ അതേ മാതൃകയിലാണ് പേരാമ്പ്രയിലെ വര്‍ഗീയ അനൗണ്‍സ്മെന്റും. തോല്‍വി ഉറപ്പായതോടെ അധികാരം നിലനിര്‍ത്താന്‍ ഏത് ചെകുത്താനെയും കൂട്ടുപിടിക്കുകയാണ് സി.പി.എം. വടകരയില്‍ ഡി.വൈ.എഫ്.ഐ – സി.പി.എം നേതാക്കള്‍ക്കെതിരെ വ്യക്തമായ തെളിവുണ്ടായിട്ടും പ്രതികളെ കണ്ടെത്താനായില്ലെന്ന് പറഞ്ഞ് പിണറായി വിജയന്റെ പോലീസ് കേസ് അവസാനിപ്പിച്ചു. ഈ പോലീസ് ഒത്താശയാണ് പേരാമ്പ്രയിലും വിദ്വേഷ പ്രചാരകര്‍ക്ക് ധൈര്യം നല്‍കുന്നത്.

ഭരണവിരുദ്ധ വികാരം ശക്തമായ ഈ സാഹചര്യത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് തിരിച്ചടിയാകും. ജനവിരുദ്ധ സര്‍ക്കാരിനെ ഭരണത്തില്‍ നിന്നും തൂത്തെറിയാന്‍ കേരളം ഒന്നടങ്കം കാത്തിരിക്കുകയാണ്. സമൂഹത്തില്‍ വര്‍ഗീയത കലര്‍ത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ അടിയന്തരമായി കല്‍ശന നടപടി സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.