
പത്തു വർഷത്തെ എൽ.ഡി.എഫ് ഭരണത്തിൽ നിന്നും ജനങ്ങളെ മോചിപ്പിക്കാനും പുതിയൊരു കേരളം സൃഷ്ടിക്കാനുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗയാത്ര’യ്ക്ക് നാളെ തുടക്കമാകും. യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ ബൃഹത്തായ പര്യടനം ഫെബ്രുവരി 6 മുതൽ മാർച്ച് 6 വരെയാണ് നടക്കുന്നത്. മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയിൽ നിന്ന് ആരംഭിക്കുന്ന യാത്ര ഒരു മാസം നീണ്ടുനിൽക്കുന്ന പര്യടനത്തിന് ശേഷം തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയിൽ സമാപിക്കും.
നാളെ വൈകുന്നേരം 4 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി യാത്രയുടെ പ്രയാണം ഉദ്ഘാടനം ചെയ്യും. അയ്യായിരത്തിലധികം പ്രവർത്തകർ പങ്കെടുക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങായിരിക്കും കുമ്പളയിൽ നടക്കുക. ജാഥാ ലീഡറായ വി.ഡി. സതീശനോടൊപ്പം യു.ഡി.എഫ് ഘടകകക്ഷികളുടെ സംസ്ഥാന നേതാക്കളും യാത്രയിലുടനീളം അണിനിരക്കും.
അഴിമതിയും ധൂർത്തും സ്വജനപക്ഷപാതവും മുഖമുദ്രയാക്കിയ ഇടതു സർക്കാരിനെ താഴെയിറക്കുക എന്നതാണ് പുതുയുഗയാത്രയുടെ പ്രധാന ലക്ഷ്യം. പത്തു വർഷത്തെ ദുർഭരണം കേരളത്തെ വികസന കാര്യത്തിൽ പിന്നോട്ടടിച്ചതായി യു.ഡി.എഫ് ആരോപിക്കുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി യു.ഡി.എഫിനെ അധികാരത്തിലേറ്റുന്ന വലിയൊരു ജനമുന്നേറ്റമായി ഈ യാത്രയെ മാറ്റാനാണ് പാർട്ടി ലക്ഷ്യമിടുന്നത്.
കേവലം രാഷ്ട്രീയ റാലികൾക്ക് അപ്പുറം സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുമായി പ്രതിപക്ഷ നേതാവ് സംവദിക്കും. ഓരോ മേഖലയിലെയും വികസന കാഴ്ചപ്പാടുകൾ ജനങ്ങളുമായി ചർച്ച ചെയ്യുന്ന പ്രത്യേക അഭിമുഖങ്ങളും പര്യടനത്തിന്റെ ഭാഗമായി നടക്കും. കേരളത്തിന്റെ ഭാവി വികസന രേഖ വരച്ചുകാട്ടുന്ന പര്യടനമായിരിക്കും ഇതെന്നും യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കുന്നു.