
പിണറായി സർക്കാർ കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല് തകർത്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി. യുഡിഎഫ് അധികാരത്തിൽ വന്നാൽ മുന്നണി സംവിധാനത്തിലൂടെ ഖജനാവിനെ ശക്തിപ്പെടുത്തുമെന്നും നാടിന്റെ വരുമാനം വർധിപ്പിക്കാൻ ക്രിയാത്മകമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ വടക്കാഞ്ചേരിയിൽ ‘പുതുയുഗ യാത്ര’യ്ക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ആരോഗ്യരംഗം തകർന്നടിഞ്ഞ അവസ്ഥയിലാണെന്നും ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചികിത്സാച്ചെലവുള്ള സംസ്ഥാനമായി കേരളം മാറിയെന്നും സതീശൻ ചൂണ്ടിക്കാട്ടി. യുഡിഎഫ് ഭരണത്തിൽ ഈ ചെലവ് ഗണ്യമായി കുറയ്ക്കും. കൂടാതെ, സംസ്ഥാന ചരിത്രത്തിൽ ഇതുവരെ കാണാത്ത വിധത്തിലുള്ള വിപുലമായ കാർഷിക പാക്കേജ് നടപ്പിലാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
റോഡ് ഗതാഗതം സുഗമമാക്കുന്നതിനൊപ്പം ചരക്ക് നീക്കം കടൽമാർഗമാക്കാനുള്ള പദ്ധതികൾക്കും യുഡിഎഫ് മുൻഗണന നൽകും. രാഷ്ട്രീയമായി സിപിഎമ്മിനെ കടന്നാക്രമിച്ച അദ്ദേഹം, സിപിഎം ഇപ്പോൾ സംഘപരിവാർ പാതയിലാണ് സഞ്ചരിക്കുന്നതെന്നും വർഗീയതയാണ് ചർച്ചാവിഷയമാക്കുന്നതെന്നും ആരോപിച്ചു. പുതുയുഗ യാത്ര തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ ദൃശ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.