‘വോട്ട് മറിക്കാൻ ബിജെപി-സിപിഎം കൂട്ടുക്കെട്ട്’; ജനസാഗരത്തെ സാക്ഷിയാക്കി വി.ഡി. സതീശൻ പത്രിക സമർപ്പിച്ചു

Jaihind News Bureau
Monday, March 23, 2026

ആറാം തവണയും ജനവിധി തേടി പറവൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പറവൂരിലെ കോൺഗ്രസ് ആസ്ഥാനമായ രാജീവ് ഭവനിൽ നിന്ന് നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ കാൽനടയായാണ് അദ്ദേഹം അഡീഷണൽ തഹസിൽദാർ ഓഫീസിലെത്തിയത്. മുദ്രാവാക്യം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ പറവൂർ നഗരത്തെ അക്ഷരാർത്ഥത്തിൽ ജനസാഗരമാക്കിയായിരുന്നു പത്രികാ സമർപ്പണം.

രണ്ട് സെറ്റ് നാമനിർദ്ദേശ പത്രികയാണ് വി.ഡി. സതീശൻ സമർപ്പിച്ചത്. പ്ലാച്ചിമട സമരസമിതി നൽകിയ തുകയാണ് അദ്ദേഹം കെട്ടിവെച്ചത് എന്നത് ശ്രദ്ധേയമായി. യുഡിഎഫ് അധികാരത്തിലെത്തിയാൽ പ്ലാച്ചിമടയിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉറപ്പായും ഉണ്ടാകുമെന്ന് പത്രികാ സമർപ്പണത്തിന് മുന്നോടിയായി അദ്ദേഹം പ്രഖ്യാപിച്ചു. അവിടത്തെ പാവപ്പെട്ടവർ നൽകിയ സ്നേഹവും പിന്തുണയും ഹൃദയത്തിലേറ്റുവാങ്ങിയാണ് ഈ തുക സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ സിപിഎമ്മും ബിജെപിയും തമ്മിൽ വോട്ട് കച്ചവടത്തിന് ധാരണയുണ്ടെന്ന ഗുരുതരമായ ആരോപണം സതീശൻ ആവർത്തിച്ചു. റാന്നി, കോന്നി, മഞ്ചേശ്വരം, കാസർഗോഡ്, പാലക്കാട് എന്നീ മണ്ഡലങ്ങളിൽ കൃത്യമായ ‘ഡീൽ’ നടക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ തവണ കോന്നിയിൽ കെ. സുരേന്ദ്രന് ലഭിച്ച 32,000 വോട്ടുകൾ ഇത്തവണ ബിഡിജെഎസിന് മറിച്ചുനൽകി. ശബരിമല സ്ഥിതി ചെയ്യുന്ന റാന്നിയിൽ എൻഡിഎ സ്ഥാനാർത്ഥി സർക്കാരിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ശബരിമല വിഷയത്തിൽ സർക്കാരിന് തെറ്റുപറ്റിയിട്ടില്ലെന്ന് എൻഡിഎ സ്ഥാനാർത്ഥികൾ പറയുന്നത് ബിജെപി-സിപിഎം ഒത്തുകളിയുടെ ഭാഗമാണ്. യുഡിഎഫിനെ എങ്ങനെയെങ്കിലും പരാജയപ്പെടുത്താൻ മോദിയും പിണറായിയും നടത്തുന്ന ഈ രാഷ്ട്രീയ കുതിരക്കച്ചവടത്തെ ജനങ്ങൾ തിരിച്ചറിയുമെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.