
ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അന്വേഷണം വഴിതിരിച്ചുവിടാന്‍ തന്ത്രി കണ്ഠരര് രാജീവരെ ബലിയാടാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കുറ്റകൃത്യത്തില്‍ പങ്കാളിത്തമില്ലെന്ന് കോടതി നിരീക്ഷിച്ച സാഹചര്യത്തില്‍, തന്ത്രിയെ ജയിലിലടച്ചതിന്റെ കാരണം വ്യക്തമാക്കാന്‍ പ്രത്യേക അന്വേഷണ സംഘം തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അന്വേഷണം ഇടത് നേതാക്കളിലേക്ക് നീങ്ങുന്നത് തടയാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് തന്ത്രിയുടെ അറസ്റ്റിലൂടെ നടന്നതെന്ന് വി ഡി സതീശന്‍ ആരോപിച്ചു. ജാമ്യ ഉത്തരവിലെ കോടതി പരാമര്‍ശങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
ശബരിമലയിലെ കട്ടിളപ്പാളി കേസ്, ദ്വാരപാലക ശില്‍പ മോഷണക്കേസ് എന്നിവയില്‍ പ്രതി ചേര്‍ക്കപ്പെട്ട തന്ത്രി കണ്ഠരര് രാജീവര്‍ക്ക് കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രിയെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തന്ത്രിക്ക് ക്ഷേത്രത്തില്‍ താന്ത്രിക അധികാരം മാത്രമാണുള്ളതെന്നും ഭരണപരമായ കാര്യങ്ങളിലോ മോഷണത്തിലോ അദ്ദേഹത്തിന് നേരിട്ട് പങ്കുണ്ടെന്ന് ഈ ഘട്ടത്തില്‍ കരുതാനാവില്ലെന്നും ജാമ്യ ഉത്തരവില്‍ കോടതി വ്യക്തമാക്കി. തന്ത്രിയുടെ മോശം ആരോഗ്യസ്ഥിതിയും കോടതി കണക്കിലെടുത്തു.
അതേസമയം, തന്ത്രിക്കെതിരെ ഗുരുതരമായ സാമ്പത്തിക കണ്ടെത്തലുകളാണ് അന്വേഷണ സംഘം കോടതിയില്‍ നിരത്തിയത്. തന്ത്രിയുടെ പേരില്‍ 2.05 കോടി രൂപയുടെയും ഭാര്യയുടെ പേരില്‍ 62 ലക്ഷം രൂപയുടെയും നിക്ഷേപം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ കണ്ടെത്തിയതായി എസ്.ഐ.ടി റിപ്പോര്‍ട്ട് നല്‍കി. മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി 2004 മുതല്‍ തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും ദേവസ്വം ബോര്‍ഡില്‍ നിന്ന് അദ്ദേഹം 7.5 ലക്ഷം രൂപ കൈപ്പറ്റിയതായും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
അന്വേഷണം കൃത്യമായ വഴിക്ക് നീങ്ങുമ്പോഴാണ് പെട്ടെന്ന് തന്ത്രിയെ അറസ്റ്റ് ചെയ്ത് പൊതുശ്രദ്ധ മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിച്ചതെന്ന് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി. ഭരണകക്ഷി നേതാക്കളിലേക്ക് അന്വേഷണം എത്താതിരിക്കാനുള്ള മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണ് ഈ അറസ്റ്റ് എന്നും അദ്ദേഹം പറഞ്ഞു. തന്ത്രിക്ക് ജാമ്യം ലഭിച്ചത് അന്വേഷണ സംഘത്തിന് തിരിച്ചടിയായ സാഹചര്യത്തില്‍ കേസിന്റെ തുടരന്വേഷണം രാഷ്ട്രീയമായി കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കും.