മദ്യവ്യാപനം തടയുമെന്ന് തെരഞ്ഞെടുപ്പു പത്രികയില്‍ അച്ചടിച്ച് വിളംബരം ചെയ്ത് വോട്ടു നേടിയ ശേഷം കേരളത്തില്‍ മദ്യവും മയക്കുമരുന്നും ഭയാനകമായ രീതിയില്‍ വളര്‍ത്തുകയായിരുന്നു ഇടതു ഭരണത്തിലൂടെ ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ ആരോപിച്ചു. ഉമ്മന്‍ ചാണ്ടിയുടെ കാലത്തെ 29 ബാറുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് ഇപ്പോള്‍ ആയിരത്തിലേറെയായി. ഇതിനു പുറമെയാണ് മയക്കുമരുന്നും മറ്റ് രാസപദാര്‍ത്ഥങ്ങളും കഞ്ചാവും വ്യാപിക്കുന്നതിന്റെ ഫലമായി വന്നിരിക്കുന്ന മാരകവും ഭയാനകവുമായ അവസ്ഥ.
മദ്യവ്യാപനത്തിന് നേത്യത്വം കൊടുക്കുന്ന സര്‍ക്കാര്‍തന്നെ ലഹരി വിരുദ്ധ ക്യാമ്പയിനുമായി മുന്നോട്ടുവന്നാല്‍ അതിന് വിശ്വാസ്യത തെല്ലും ഉണ്ടാവുകയില്ല. അതുകൊണ്ട് ലഹരിക്കെതിരെ ക്യാമ്പയിനുമായി മുന്നോട്ടു പോകുമ്പോള്‍ മദ്യവ്യാപന നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും ആവശ്യപ്പെട്ട് വി എം സുധീരന്‍ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു. അതിനാല്‍ ഇതു സംബന്ധിച്ച് ജനങ്ങള്‍ക്ക് വിശ്വാസയോഗ്യമായ നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു.
പാലക്കാട് എലപ്പുള്ളിയില്‍ മദ്യനിര്‍മ്മാണശാല ആരംഭിക്കാനുള്ള ശ്രമങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഉടനടി പിന്തിരിയണം. ഇതിനെതിരെ കര്‍ഷകരുള്‍പ്പെടെയുള്ള സമസ്ത ജനവിഭാഗങ്ങളുടെയും ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയ്ക്ക് അദ്ദേഹം അയച്ച് കത്തിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ
ലഹരി വിപത്തിനെ ചെറുക്കാന്‍ എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് അതി ശക്തമായ ക്യാമ്പയിന് സര്‍ക്കാര്‍ നേതൃത്വം നല്‍കുമെന്ന ഉന്നതതല യോഗ തീരുമാനം ആശ്വാസകരമാണ്. ഏതു തീരുമാനവും ജനങ്ങളെ ബോധ്യപ്പെടുത്തുന്ന രീതിയില്‍ ഫലപ്രദവും കാര്യക്ഷമവുമായി നടപ്പിലാക്കുന്നതിലാണ് വിജയം കുടികൊള്ളുന്നത്. താങ്കളുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് ജനങ്ങളുടെ മുമ്പാകെ അവതരിപ്പിച്ച തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം ഇത്തരുണത്തില്‍ ഒന്നുകൂടി ഓര്‍മ്മിപ്പിച്ചുകൊള്ളട്ടെ.
‘മദ്യം കേരളത്തില്‍ ഗുരുതരമായ ഒരു സാമൂഹ്യ വിപത്തായി മാറിയിട്ടുണ്ട്. മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കാന്‍ സഹായകമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സ്വീകരിക്കുക. മദ്യവര്‍ജ്ജനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്നുള്ളതിനെക്കാള്‍ കൂടുതല്‍ ശക്തമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകും. ഇതിനായി സാക്ഷരതാ പ്രസ്ഥാനത്തിന്റെ്‌റെ മാതൃകയില്‍ അതിവിപുലമായ ഒരു ജനകീയ ബോധവല്‍ക്കരണ പ്രസ്ഥാനത്തിന് രൂപം നല്‍കും. ഡി-അഡിക്ഷന്‍ സെന്ററുകള്‍ സ്ഥാപിക്കും. മദ്യവര്‍ജ്ജന സമിതിയുമായുള്ള സഹകരണം ശക്തിപ്പെടുത്തും. മദ്യംപോലെ സാമൂഹ്യ ഭീഷണിയായി കഞ്ചാവും മയക്കുമരുന്നും വ്യാപകമാവുകയാണ്. ഇതിനെതിരെ അതികര്‍ശനമായ നടപടികള്‍ സ്വീകരിക്കും.’
ആ തെരഞ്ഞെടുപ്പു വേളയില്‍ ഇതെല്ലാം പ്രചരിപ്പിച്ചത് അക്കാലത്ത് കേരളത്തില്‍ കേവലം 29 ബാറുകള്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന കാലത്താണെന്നോര്‍ക്കണം.
പരിപാവനമായ ഈ തെരഞ്ഞെടുപ്പു വാഗ്ദാനം അര്‍ഹിക്കുന്ന ഗൗരവത്തോടെയും പ്രാധാന്യത്തോടെയും പ്രവൃത്തിപഥത്തില്‍ കൊണ്ടുവന്നിരുന്നെങ്കില്‍ ഇന്ന് കേരളത്തെ വലിയ സാമൂഹ്യദുരന്തത്തിലേയ്ക്ക് തള്ളിവിടുന്ന ആപല്‍ക്കരമായ മദ്യവ്യാപനവും കഞ്ചാവ്, മയക്കുമരുന്ന്, രാസമരുന്ന് തുടങ്ങിയ ലഹരി പദാര്‍ത്ഥങ്ങളുടെ അനിയന്ത്രിതമായ വിതരണ-വ്യാപന ശൃംഖലകള്‍ അതീവ ഭീകരമായി ശക്തിപ്പെടുന്ന ദുരവസ്ഥയും ഉണ്ടാകുമായിരുന്നില്ല. നിര്‍ഭാഗ്യവശാല്‍ തെരഞ്ഞെടുപ്പ് വാഗ്ദാനം സമ്പൂര്‍ണ്ണമായി കാറ്റില്‍പ്പറത്തി നേരെ എതിര്‍ദിശയിലേയ്ക്ക് നീങ്ങുകയും കേരളത്തില്‍ സമ്പൂര്‍ണ്ണ മദ്യവ്യാപനത്തിന് കളമൊരുക്കുന്ന നടപടികള്‍ ഒന്നിനുപിന്നാലെ മറ്റൊന്നായി നടപ്പാക്കുകയായിരുന്നു സര്‍ക്കാര്‍ ചെയ്തത്.
ഇതിന്റെയെല്ലാം ഫലമായി ഇപ്പോള്‍ സംസ്ഥാനത്തില്‍ ബാറുകളുടെ എണ്ണം ആയിരത്തിലധികമായി. അനുവദിക്കപ്പെടുന്ന ബാറുകളുടെ എണ്ണം കൃത്യമായി എക് സൈസ് വെബ് സൈറ്റില്‍ കാണിക്കാത്തതുകൊണ്ട് ഇപ്പോഴും അനുവദിച്ചുകൊണ്ടിരിക്കുന്ന ബാറുകളുടെ എണ്ണം തിട്ടപ്പെടുത്താനാകാതെ വന്നിരിക്കുകയാണ്. സുതാര്യമാക്കേണ്ട സര്‍ക്കാര്‍ നടപടികള്‍ ഇക്കാര്യത്തില്‍ അതീവ രഹസ്യമായി മുന്നോട്ടുകൊണ്ടുപോകുന്ന കുറ്റകരമായ അവസ്ഥയിലെത്തിയിരിക്കുകയാണ്. ബെവ്‌കോ. കണ്‍സ്യൂമര്‍ ഫെഡ്, നിരവധി ക്ലബ്ബുകളോടനുബന്ധിച്ചുള്ള മദ്യശാലകള്‍ വ്യാപകമായി നിലവിലുള്ള കള്ളുഷാപ്പുകള്‍ എന്നിവയ്‌ക്കെല്ലാം പുറമെയാണീ ബാറുകളുടെ വന്‍ വര്‍ദ്ധനവ് തന്നെയുമല്ല ഐ.ടി. മേഖല ഉള്‍പ്പെടെയുള്ള മറ്റ് തലങ്ങളിലേയ്ക്കും മദ്യവ്യാപനം വന്നുകൊണ്ടിരിക്കുന്നു.
മദ്യമില്ലെങ്കില്‍ മയക്കുമരുന്ന് വ്യാപിക്കും എന്നതായിരുന്നല്ലോ സര്‍ക്കാരിന്റെ പ്രധാന വാദഗതി. എന്നാല്‍ ഇപ്പോള്‍ മദ്യം വ്യാപകമാകുകയും മയക്കു മരുന്നും, കഞ്ചാവും മറ്റ് രാസപദാര്‍ത്ഥങ്ങളും റെക്കാര്‍ഡ് വേഗതയിലുള്ള വ്യാപനത്തിലേയ്ക്ക് എത്തുകയും ചെയ്തിരിക്കുന്നു. ഓരോ ദിവസവും മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന അക്രമ സംഭവങ്ങളും കുറ്റകൃത്യങ്ങളും നല്ലതോതില്‍ മദ്യലഹരിയുടെ സ്വാധീനഫലമാണെന്നത് നിസ്തര്‍ക്കമാണ്. ഇതിനു പുറമെയാണ് മയക്കു മരുന്നും മറ്റ് രാസപദാര്‍ത്ഥങ്ങളും കഞ്ചാവും വ്യാപിക്കുന്നതിന്റെ ഫലമായി വന്നിരിക്കുന്ന മാരകവും ഭയാനകവുമായ അവസ്ഥ.
ആഭ്യന്തര വകുപ്പുകൂടി കൈകാര്യംചെയ്യുന്ന ബഹു.മുഖ്യമന്ത്രിക്ക് ഇതെല്ലാം അറിവുള്ളതാണെങ്കിലും മനപ്പൂര്‍വ്വമായിതന്നെ സംസ്ഥാനത്ത് പെരുകിവരുന്ന അക്രമങ്ങളിലും കുറ്റകൃത്യങ്ങളിലും മദ്യത്തിന്റെ പങ്ക് പൂര്‍ണ്ണമായി ഒഴിവാക്കി മയക്കുമരുന്നില്‍ മാത്രം കേന്ദ്രീകരിക്കുന്ന തീരുമാനം എടുക്കുന്നത് ഒരുകാരണവശാലും ന്യായീകരിക്കാവുന്നതല്ല. ഇത് വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. തന്നെയുമല്ല ലഹരി വിപത്തിനെക്കുറിച്ച് പറയുമ്പോള്‍ ആപല്‍ക്കരമായ മദ്യവിപത്തിനെക്കുറിച്ച് പരാമര്‍ശിക്കാതിരിക്കുന്നത് തികഞ്ഞ കാപട്യവുമാണ്. മദ്യവ്യാപനത്തിന് നേത്യത്വം കൊടുക്കുന്ന സര്‍ക്കാര്‍തന്നെ ലഹരി വിരുദ്ധ ക്യാമ്പയിനുമായി മുന്നോട്ടുവന്നാല്‍ അതിന് വിശ്വാസ്യത തെല്ലും ഉണ്ടാവുകയില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ട് ലഹരിക്കെതിരെ ക്യാമ്പയിനുമായി മുന്നോട്ടു പോകുമ്പോള്‍ മദ്യവ്യാപന നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയുന്നു എന്ന് ജനങ്ങള്‍ക്ക് വിശ്വാസയോഗ്യമായ നടപടികള്‍കൂടി സ്വീകരിക്കേണ്ടിയിരിക്കുന്നു.
മദ്യവും മയക്കുമരുന്നും ജനങ്ങള്‍ക്ക് ഒരവശ്യവസ്തുവല്ലെന്ന് കോവിഡ് കാലത്ത് ലോക്ഡൗണ്‍ നടപ്പാക്കിയ 64 ദിവസത്തെ സ്ഥിതിഗതികള്‍ തെളിയിച്ചതാണ്. (ഏപ്രില്‍-മെയ്, 2020) അക്ഷരാര്‍ത്ഥത്തില്‍ ആ കാലം ഫലത്തില്‍ കേരളത്തില്‍ മദ്യനിരോധനമായിരുന്നല്ലോ. ആ ഇടവേളയില്‍ മദ്യശാലകള്‍ സംസ്ഥാനത്ത് സമ്പൂര്‍ണ്ണമായി അടച്ചുപൂട്ടിയതിന്റെ ഫലമായിട്ടുണ്ടായ ഗുണപരമായ മാറ്റങ്ങള്‍ ആര്‍ക്കും നിഷേധിക്കാനാവില്ല. കുറ്റകൃത്യങ്ങളില്‍ ആ കാലത്തുണ്ടായ ഗണ്യമായ കുറവ് സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയില്‍ത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
മദ്യം ഇല്ലാതായതിനെത്തുടര്‍ന്ന് അതില്‍പ്പെട്ടിരുന്നവരുടെ കുടുംബങ്ങള്‍ക്കുണ്ടായ സാമ്പത്തിക നേട്ടം ശ്രദ്ധേയമായിരുന്നു. 3978 കോടി രൂപയുടെ സാമ്പത്തിക നേട്ടം ഇത്തരം കുടുംബങ്ങള്‍ക്കുണ്ടായതായി ‘അഡിക് ഇന്ത്യ’യുടെ പഠനം വ്യക്തമാക്കുന്നുണ്ട്. മദ്യം ഇല്ലാതായാല്‍ മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിക്കും. വ്യാജവാറ്റ് പെരുകും. മദ്യം ഉപയോഗിച്ചിരുന്നവര്‍ക്ക് അത് ഇല്ലാതായാല്‍ വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും എന്നിങ്ങനെ മദ്യവ്യാപന നയത്തിന് ആധാരമായി നേരത്തേ മുതല്‍ സര്‍ക്കാര്‍ ഉയര്‍ത്തിയ വാദഗതികളും നടത്തിവന്നിരുന്ന പ്രചരണങ്ങളും തീര്‍ത്തും അസ്ഥാനത്താണെന്ന് ലോക്ഡൗണ്‍കാലത്ത് തെളിയിക്കപ്പെട്ടു. മയക്കുമരുന്ന് കേസുകള്‍ 2020 വര്‍ഷത്തിലെ മാസ ശരാശരി 305.5 ആയിരുന്നുവെങ്കില്‍ ലോക്ഡൗണ്‍കാലത്ത് രണ്ടുമാസത്തെ ശരാശരി കേവലം 97.5 കേസ്സുകളായി കുറഞ്ഞുവെന്നത് വളരെയേറെ ശ്രദ്ധേയമാണ്. സ്പിരിറ്റിന്റെ കാര്യത്തിലും ഈ വ്യത്യാസം കാണാവുന്നതാണ്. 2020 വര്‍ഷത്തില്‍ സ്പരിറ്റ് പിടികൂടിയതിന്റെ മാസ ശരാശരി 1932 ലിറ്റര്‍ ആയിരുന്നുവെങ്കില്‍ ലോക്ഡൗണ്‍കാലത്ത് രണ്ടുമാസത്തെ ശരാശരി 59.5 ലിറ്റര്‍ മാത്രമായിരുന്നു. (എക്‌സൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിനെ ആധാരമാക്കി ‘അഡിക് ഇന്ത്യ’ തയ്യാറാക്കിയ പാന റിപ്പോര്‍ട്ടില്‍നിന്ന്).
മദ്യം ഇല്ലാതിരുന്ന ലോക്ഡൗണ്‍ കാലത്ത് മയക്കുമരുന്ന് കേസ്സുകളും സ്പിരിറ്റ് ലഭ്യതയും നന്നേ കുറഞ്ഞിരുന്നുവെന്ന അനിഷേധ്യമായ വസ്തുത സര്‍ക്കാര്‍ സൗകര്യപൂര്‍വ്വം തമസ്‌ക്കരിക്കാനാണ് ശ്രമിക്കുന്നത്. കോവിഡിനെ പ്രതിരോധിക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും പ്രകടിപ്പിക്കാന്‍ നിര്‍ബന്ധിതമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ കൃത്യമായി പ്രവര്‍ത്തിച്ചിരുന്നതിന് അക്കാലത്ത് കിട്ടിയ നേട്ടമാണ് ലോക്ഡൗണ്‍കാലത്ത് പ്രകടമായത്. മദ്യലഭ്യതയും പ്രാപ്യതയും ഇല്ലാതായാല്‍ മദ്യ ഉപയോഗം ഇല്ലാതാകുമെന്ന് തെളിയിക്കുന്നതാണ് 64 ദിവസത്തെ ലോക്ഡൗണ്‍കാലം. മദ്യലഭ്യതയും പ്രാപ്യതയും കുറച്ചുകൊണ്ടുവരുകയെന്നതാണ് മദ്യവിപത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ അനിവാര്യമായിട്ടുള്ളതെന്നതാണ് ലോകാരോഗ്യ സംഘടനയുടെ അടിസ്ഥാന തത്വം. വിനോദ സഞ്ചാര മേഖലയെ മദ്യനിയന്ത്രണം തളര്‍ത്തുമെന്ന വാദവും വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. ടൂറിസം വകുപ്പിന്റെ കണക്കുകള്‍തന്നെ ഇത് വ്യക്തമാക്കുന്നുണ്ട്. 2014-ല്‍ 9,23,366 വിദേശ ടൂറിസ്റ്റുകളാണ് കേരളത്തിലേയ്ക്ക് വന്നത്.
യു.ഡി.എഫ്. സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഫലമായി കേവലം 29 ബാറുകള്‍ മാത്രം പ്രവര്‍ത്തിക്കുകയും മറ്റെല്ലാ ബാറുകളും അടഞ്ഞുകിടന്നിരുന്നതുമായ 2010-ല്‍ അത് 1038419 ആയി വര്‍ദ്ധിക്കുകയാണുണ്ടായത്. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിലാകട്ടെ 2014-ല്‍ 11695441 ആയിരുന്നത് 2016-ല്‍ 13172535 ആയി വര്‍ദ്ധിക്കുകയാണുണ്ടായത്. ടൂറിസത്തിലൂടെ ഉണ്ടായ വരുമാനത്തിലും വര്‍ദ്ധനവുണ്ടായി. 2014-ല്‍ 24885 കോടി ആയിരുന്നത് 2016-ല്‍ 29659 കോടി രൂപയായി വര്‍ദ്ധിച്ചു. മദ്യം കഴിക്കാനല്ല ടൂറിസ്റ്റുകള്‍ കേരളത്തില്‍ വരുന്നത്. കേരള തനിമ ആസ്വദിക്കാനാണ്. അവര്‍ക്കു വേണ്ടത് വൃത്തിയും വെടിപ്പുമുള്ള, സമാധാനം നിലനില്‍ക്കുന്ന, നല്ല പെരുമാറ്റം ലഭിക്കുന്ന അന്തരീക്ഷമാണ്.
സര്‍ക്കാരിന്റെ നിലനില്‍പ്പ് മദ്യവരുമാനത്തെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്ന വാദവും നിരര്‍ത്ഥകമാണ്. മദ്യത്തില്‍നിന്നുള്ള വരുമാനത്തിന്റെ ഇരട്ടിയിലേറെ മദ്യംമൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കും കെടുതികള്‍ക്കും ദുരിതങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും പരിഹാരമുണ്ടാക്കുന്നതിന് സര്‍ക്കാരിനുതന്നെ ചെലവിടേണ്ടിവരുന്നുണ്ട്. മദ്യപാനം മൂലം വര്‍ദ്ധിച്ചുവരുന്ന ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങള്‍ അതിനെല്ലാം വേണ്ടിവരുന്ന മരുന്ന്, ചികിത്സ, ആശുപത്രിസംവിധാനം എന്നിവയ്ക്ക് വേണ്ടിവരുന്ന ചെലവുകള്‍, കുടുംബ സമാധാന തകര്‍ച്ച. കുടുംബ ബന്ധങ്ങളിലെ വിള്ളലുകള്‍, വര്‍ദ്ധിച്ചുവരുന്ന റോഡപകടങ്ങള്‍, അതുമൂലമുണ്ടാകുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇതെല്ലാം സംസ്ഥാനത്തിന് വരുത്തിവയ്ക്കുന്ന സാമ്പത്തിക ഓരവും സാമൂഹിക പ്രശ്നങ്ങളും വളരെയേറെയാണ്. ഇപ്പോള്‍ത്തന്നെ കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ പതിന്മടങ്ങ് വര്‍ദ്ധിച്ചിരിക്കുകയാണ്. മദ്യലഹരിയില്‍ സ്വന്തം മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും സുഹ്യത്തുക്കളുടെയും ജീവനെടുക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. പെരുകിവരുന്ന ക്വട്ടേഷന്‍-ഗുണ്ടാ മാഫിയ സംഘങ്ങളുടെ ഊര്‍ജ്ജ സ്രോതസ്സും മദ്യവും മയക്കുമരുന്നും തന്നെയാണ്.
ഇതെല്ലാം കണക്കിലെടുത്തു തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാതെ ജനങ്ങളോട് കാണിച്ച വിശ്വാസ വഞ്ചനയ്ക്കും ഗുരുതരമായ വീഴ്ചകള്‍ക്കും ജനങ്ങളോട് മാപ്പ് പറയാന്‍ ബഹു.മുഖ്യമന്ത്രി തയ്യാറാകണം. അതോടൊപ്പംതന്നെ തെറ്റ് തിരുത്തി യാഥാര്‍ത്ഥ്യബോധത്തോടെ മദ്യവ്യാപനത്തിനിടവരുന്ന നിലയിലുള്ള മദ്യനയം സമ്പൂര്‍ണ്ണമായി പിന്‍വലിക്കാനും കഞ്ചാവും മയക്കുമരുന്നും രാസപദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടുന്ന സര്‍വ്വ ലഹരി വസ്തുക്കളും ഇല്ലാതാക്കാനും കുറ്റമറ്റതും ഫലപ്രദവുമായ കൃത്യമായ നടപടികള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന രീതിയിലും ജനവിശ്വാസം ആര്‍ജ്ജിക്കുന്ന രീതിയിലും സ്വീകരിക്കണം. ഉറവിടത്തില്‍ നിന്നുതന്നെ ലഹരി പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുക്കണം. ലഹരി കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കാവുന്ന അവസ്ഥ ഉണ്ടാക്കണം. ഇതിനെല്ലാം പറ്റുന്ന നിലയില്‍ ബന്ധപ്പെട്ട നിയമങ്ങള്‍ പൊളിച്ചെഴുതണം.
പൊലീസ്-എക്‌സൈസ് സേനകളിലെ മികച്ച സേവന പശ്ചാത്തലമുള്ളവരും കാര്യപ്രാതിയുള്ളവരുമായവരെ ഉള്‍ക്കൊള്ളിച്ച് ലഹരി വിരുദ്ധ സ്‌ക്വാഡുകള്‍ പുനക്രമീകരിക്കണം. മറ്റുതലങ്ങളില്‍ വേണ്ടാത്തവരെ നടതള്ളുന്ന ഒരു ഏര്‍പ്പാടായി ഇതിനെ മാറ്റരുത്. (ചിലപ്പോഴെങ്കിലും അപ്രകാരം സംഭവിക്കാറുണ്ട്). വിമുക്തി ഉള്‍പ്പെടെയുള്ള ലഹരി നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനം ചീഫ് സെക്രട്ടറി നേതൃത്വത്തില്‍ വിദ്യാഭ്യാസ വകുപ്പുകള്‍, ആരോഗ്യ വകുപ്പ്. സാമൂഹ്യ നീതിവകുപ്പ്, തദ്ദേശഭരണ വകുപ്പ് എന്നിവയുടെ സംയുക്ത സംരംഭമായി മാറ്റിയെടുക്കണം.
പാലക്കാട് എലപ്പുള്ളിയില്‍ മദ്യനിര്‍മ്മാണശാല ആരംഭിക്കാനുള്ള ശ്രമങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഉടനടി പിന്തിരിയണം. ഇതിനെതിരെ കര്‍ഷകരുള്‍പ്പെടെയുള്ള സമസ്ത ജനവിഭാഗങ്ങളുടെയും ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നിരിക്കുകയാണ്.
മേല്‍ വിശദീകരിച്ച കാര്യങ്ങളെല്ലാം കണക്കിലെടുത്തുകൊണ്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി ജനങ്ങള്‍ക്ക് നല്‍കിയ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കാന്‍ സര്‍വ്വ നടപടികളും സ്വീകരിച്ച് ബഹു.മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ ജനങ്ങളോടുള്ള ഉത്തരവാദിത്തവും കടമയും നിറവേറ്റാന്‍ ബഹു.മുഖ്യമന്ത്രിയും സഹപ്രവര്‍ത്തകരും ആത്മാര്‍ത്ഥമായി ശ്രമിക്കണം. അതുവഴി മദ്യം, മയക്കുമരുന്ന്, കഞ്ചാവി മറ്റ് രാസപദാര്‍ത്ഥങ്ങള്‍ തുടങ്ങിയ സര്‍വ്വ വിപത്തുകളില്‍നിന്നും ജനങ്ങളെ രക്ഷിക്കാന്‍ വേണ്ടതെല്ലാം അടിയന്തരമായി ചെയ്യണമെന്നാണ് എന്റെ അഭ്യര്‍ത്ഥന.